കരസേനയില്‍ ആദ്യമായി കൊവിഡ് വാക്സിന്‍ ലഭിക്കുക കിഴക്കന്‍ ലഡാക്കിലെ സൈനികര്‍ക്ക്

By Web TeamFirst Published Jan 16, 2021, 11:54 AM IST
Highlights

കരസേനയിലെ ഡോക്ടര്‍മാരും  പാരാമെഡിക്സും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ ഈ മുന്‍നിരപ്പോരാളികള്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ കുത്തിവയ്പ് ലഭിക്കുക 4000 സൈനികര്‍ക്കാവും. 

ലഡാക്കിലെ അതിര്‍ത്തികളില്‍ സേവനം ചെയ്യുന്ന സൈനികര്‍ കരസേനയില്‍ ആദ്യമായി വാക്സിന്‍ ലഭിക്കുന്നവരാകും. കിഴക്കന്‍ ലഡാക്കിലെ സൈനികരാവും വാക്സിന്‍ ലഭിക്കുന്ന ആദ്യവിഭാഗം. കരസേനയിലെ ഡോക്ടര്‍മാരും  പാരാമെഡിക്സും അടങ്ങുന്ന സംഘത്തോടൊപ്പം തന്നെ ഈ മുന്‍നിരപ്പോരാളികള്‍ക്കും വാക്സിന്‍ നല്‍കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശദമാക്കുന്നത്. ഇത്തരത്തില്‍ കുത്തിവയ്പ് ലഭിക്കുക 4000 സൈനികര്‍ക്കാവും. 

2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് പ്രസക്തമാണെന്നാണ് നിരീക്ഷണം. അതേസമയം രാജ്യത്ത് കൊവിഡ് വാക്സിനേഷൻ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തു. ഏറെക്കാലം നീണ്ടുനിൽക്കുന്നതാകും വാക്സിനേഷൻ പദ്ധതിയെന്ന് മോദി പറഞ്ഞു. രണ്ടാംഘട്ടമാകുമ്പോഴേക്ക് 30 കോടി പേർക്ക് വാക്സിൻ നൽകും. മൂന്ന് കോടി മുന്നണിപ്പോരാളികൾക്കുള്ള വാക്സിൻ ചെലവ് കേന്ദ്രസർക്കാർ തന്നെ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 

വാക്സിനേഷനെതിരായ പ്രചാരണങ്ങളിൽ വീണ് പോകരുതെന്നും മേഡ് ഇൻ ഇന്ത്യ വാക്സിനുകൾ പൂർണമായും സുരക്ഷിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ബൂത്തിൽ ഒരു വാക്സിൻ മാത്രമേ നൽകാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നൽകേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകൾ സ്വീകരിക്കേണ്ടത്. വാക്സിൻ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

click me!