
ദില്ലി: ലഡാക്കിലും സിയാച്ചിനിലും വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ബൂട്ടുകള്‍, കണ്ണടകള്‍, സമുദ്ര നിരപ്പില്‍ നിന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ എത്തിക്കുന്നതില്‍ സൈന്യം കാലതാമസം വരുത്തുന്നെന്ന് സിഎജി റിപ്പോര്‍ട്ട്. പാര്‍ലമെന്‍റിലെ ഇരുസഭകളിലും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സിഎജിയുടെ വിമര്‍ശനം.
1999ലെ കാര്‍ഗില്‍ റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് അമിതമായ കാലതാമസം വരുന്നതുന്നതെന്ന് റിപ്പോര്‍ട്ടില്‍ സിഎജി ചോദിച്ചു. ബുദ്ധിമുട്ടേറിയ കാലാവസ്ഥകളില്‍ താമസിക്കേണ്ടിവരുന്ന സൈനികര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. 2015 നവംബറിനും 2016 സെപ്തംബറിനുമിടയില്‍ 55 ഡിഗ്രി സെല്‍ഷ്യസില്‍ വരെയുള്ള താപനിലയില്‍ കാലുകള്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള മള്‍ട്ടിപര്‍പ്പസ് ബൂട്ടുകളുടെ ലഭ്യതക്കുറവ് നേരിട്ടിരുന്നു. തുടര്‍ന്ന് സൈനികര്‍ ബൂട്ടുകള്‍ പുനരുപയോഗിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. തണുപ്പിനെ പ്രതിരോധിക്കാനും മറ്റും ഉപയോഗിക്കുന്ന 750 കണ്ണടകളുടെ ലഭ്യതക്കുറവും ഉണ്ടായിട്ടുണ്ട്. ഡെറാഡൂണിലെ ഓര്‍ഡ്നന്‍സ് ഫാക്ടറിയില്‍ നിന്ന് ആവശ്യമായത്ര കണ്ണടകള്‍ ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുദ്ധത്തിലേക്കും മറ്റും നയിക്കുന്ന സാഹചര്യങ്ങള്‍ പുന:പരിശോധിച്ച് ദേശീയ സുരക്ഷാ ഉപകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മുന്‍കരുതലുകള്‍ നിര്‍ദ്ദേശിക്കുന്നതിനായി രൂപീകരിച്ചതായിരുന്നു കാര്‍ഗില്‍ റിവ്യൂ കമ്മറ്റി. ഇന്ത്യയുടെ സുരക്ഷാ നടത്തിപ്പിലെ കുറവുകള്‍ പരിഹരിക്കുക ലക്ഷ്യമിട്ടാണ് കമ്മറ്റിയുടെ ശുപാര്‍ശയില്‍ ഇന്ത്യന്‍ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്തിയത്.
2010 മെയില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ഗൂര്‍ഗോണില്‍ യൂണിവേഴ്സ്റ്റി സ്ഥാപിക്കുന്നതിന് അംഗീകാരം നല്‍കിയതായും 2012 സെപ്തംബറില്‍ ഇതിനായുള്ള ഭൂമി 164.62 കോടി രൂപ മുടക്കി ഏറ്റെടുത്തായും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2017 ഡിസംബര്‍ മുതല്‍ യൂണിവേഴ്സ്റ്റിയുടെ കരട് രേഖ ക്യാബിനറ്റ് സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam