
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി. താൻ ഗണപതി പൂജ നടത്തിയതിൽ ചിലർക്ക് അസ്വസ്ഥതയെന്ന് അഭിപ്രായപ്പെട്ട മോദി ഗണേശ പൂജയിൽ എല്ലാവരും പങ്കെടുക്കാറുണ്ടെന്നും ചൂണ്ടിക്കാട്ടി. സമൂഹത്തിനെ വിഭജിക്കുന്നവരാണ് ഇതിനെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു, ഒഡീഷയിലെ പരിപാടിയിലാണ് മോദിയുടെ പരാമർശം.
ചീഫ് ജസ്റ്റിസിനും പത്നി കൽപ്പന ദാസിനുമൊപ്പമാണ് മോദി കഴിഞ്ഞ ദിവസം പൂജയിൽ പങ്കെടുത്തത്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് ആശംസിച്ച പ്രധാനമന്ത്രി ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
അതേസമയം, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണപതി പൂജയിൽ പങ്കെടുത്ത പ്രധാനമന്ത്രിയ്ക്ക് എതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഒരു സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് നരേന്ദ്ര മോദിയ്ക്ക് അനുവാദം നൽകിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. ഇത്തരം പ്രവണതകൾ പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ പരിധിക്കുള്ളിൽ സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്ന ജുഡീഷ്യറിക്ക് വളരെ മോശമായ സൂചനയാണ് നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam