
അഹമ്മദാബാദ്: കഴിഞ്ഞയാഴ്ച ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (Gujarat ATS) കോസ്റ്റ് ഗാര്‍ഡും പിടികൂടിയ മയക്കുമരുന്നുമായി (Drugs) എത്തിയ ബോട്ടില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ ഒരാള്‍ കറാച്ചി മയക്കുമരുന്ന് മാഫിയ തലവന്റെ മകനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 400 കോടി വില വരുന്ന ഹെറോയിനുമായി ആറ് പാക് മത്സ്യബന്ധന തൊഴിലാളികളെ പിടികൂടിയെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. ഇവര്‍ മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായതെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിടിയിലായ ആറുപേരില്‍ ഒരാള്‍ കറാച്ചി മയക്കുമരുന്ന് മാഫിയ തലവന്‍ ഹാജി ഹസന്റെ മകന്‍ സാജിദ് ആണെന്ന് തിരിച്ചറിയല്‍ രേഖകളെ അടിസ്ഥാനമാക്കി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലേക്ക് കൊണ്ടുപോകാനാണ് ലഹരി എത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തമാസമാണ് പഞ്ചാബില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അഫ്ഗാനിലെ കറുപ്പ് കൃഷി ചെയ്യുന്നവരും ലഹരി മാഫിയയും താലിബാന്‍ ഭരണത്തില്‍ അസ്വസ്ഥരാണെന്നും കറുപ്പ് വ്യാപാരം പൂര്‍ണമായി താലിബാന്‍ ഏറ്റെടുത്തേക്കുമെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ അതിര്‍ത്തിവഴിയാണ് കള്ളക്കടത്ത് കൂടുതല്‍ നടക്കുന്നത്. ഗുജറാത്ത് തീരങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കള്ളക്കടത്ത് നടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നാണ് സമീപകാലത്ത് ഗുജറാത്ത് തീരങ്ങളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam