അന്വേഷണവുമായി സഹകരിക്കുമെന്ന് സോനം, ഹണിമൂൺ കൊലപാതക കേസിലെ പ്രധാന പ്രതി പുറത്തേക്ക്, ജയിലിൽ കഴിഞ്ഞത് 10 മാസം

Published : Apr 29, 2026, 05:46 PM IST
Sonam Raghuvanshi case update 1

Synopsis

കുടുംബാംഗങ്ങൾ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ സോനം ജയിലിൽ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ 10 മാസമായി സോനം ജയിലിലായിരുന്നു.

ഭോപ്പാൽ:ഹണിമൂൺ ആഘോഷത്തിനിടെ മേഘാലയയിൽ വച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭാര്യ സോനം രഘുവംശി ജയിലിൽ നിന്ന് പുറത്തേക്ക്. രാജ്യത്ത് ഏറെ ചർച്ചയായ മേഘാലയ ഹണിമൂൺ കൊലക്കേസിലെ പ്രധാന പ്രതിയാണ് സോനം. സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. ഭർത്താവ് രാജാ രഘുവംശിക്കൊപ്പം മേഘാലയയിലേക്ക് ഹണിമൂണിന് പോയ സോനം, അവിടെവെച്ച് കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ല്ലോങ്ങിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതിന് മുൻപ് മൂന്ന് തവണ സോനത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുടുംബാംഗങ്ങൾ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ സോനം ജയിലിൽ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ 10 മാസമായി സോനം ജയിലിലായിരുന്നു.

2025 മേയിലാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ വെച്ച് രാജാ രഘുവംശി കൊല്ലപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം ഹണിമൂണിനെത്തിയ രാജയെ സൊഹ്‌റയിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് ഇവിടുത്തെ ഒരു കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഉത്തർപ്രദേശിൽ വെച്ചാണ് സോനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ രാജാ കുശ്വാഹുമായി ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് സോനത്തിനെതിരായ ആരോപണം. സോനത്തിന് ജാമ്യം ലഭിച്ചെങ്കിലും കാമുകൻ രാജാ കുശ്വാഹ് ഉൾപ്പെടെ കേസിലെ മറ്റ് മൂന്ന് പ്രതികളും ഇപ്പോഴും ജയിലിലാണ്.കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ സെഷൻസ് കോടതിയിലെ ലീഗൽ എയ്ഡ് യൂണിറ്റാണ് ജാമ്യാപേക്ഷ നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും സോനം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. സോനം ഇതിനകം 10 മാസം ജയിലിൽ കഴിഞ്ഞ കാര്യവും കോടതി പരിഗണിച്ചു.

സോനത്തിന്റെ അച്ഛനും ബന്ധുവും ഷില്ലോങ്ങിലെത്തിയാണ് ജാമ്യത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്. രാജാ രഘുവംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 790 പേജുള്ള കുറ്റപത്രം സൊഹ്‌റയിലെ പ്രാദേശിക കോടതിയിൽ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞാണ് സോനത്തിന് ജാമ്യം ലഭിക്കുന്നത്.2025 മേയ് 26നാണ് സോനവും രാജാ രഘുവംശിയും മേഘാലയയിലെ സൊഹ്‌റയിലെത്തിയത്. ഇതിന് പിന്നാലെ രാജയെ കാണാതാവുകയായിരുന്നു. തുടർന്ന് വലിയ തോതിലുള്ള തിരച്ചിൽ നടന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂൺ 2ന് ഒരു വെള്ളച്ചാട്ടത്തിന് സമീപമുള്ള ആഴമേറിയ കൊക്കയിൽ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയപാതയിൽ അമിത വേഗത്തിലെത്തിയ കാറിന് നിയന്ത്രണം നഷ്ടമായി, കനാലിലേക്ക് മറിഞ്ഞു, പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം
പേരറിവാളൻ അഭിഭാഷകനായി എൻറോൾമെന്റ് ചെയ്ത സംഭവം; 'കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്', രാഷ്ട്രപതിക്ക് കോൺഗ്രസ്സ് എംപിയുടെ കത്ത്