
പറ്റ്ന: ബിഹാറിൽ (Bihar) വാക്സീൻ (Vaccine)സ്വീകരിച്ചവരുടെ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ രണ്ട് ഡാറ്റ ഓപ്പറേറ്റർമാരെ പിരിച്ചുവിട്ടു. അര്‍വാൽ ജില്ലയില്‍ നിന്നും കൊവിഡ് വാക്‌സീൻ (Covid Vaccine) സ്വീകരിച്ചവരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അഭിനേതാക്കളായ പ്രിയങ്ക ചോപ്ര, അമിതാഭ് ബച്ചൻ എന്നിവരുടെ പേരുകൾ കണ്ടെത്തിയിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് നേതാക്കളുടേയും താരങ്ങളുടേയും പേരുകളു ഇടംപിടിച്ചത്. വൻ ക്രമക്കേട് പുറത്തായതോടെയാണ് നടപടി.
ഡാറ്റ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടി ആരംഭിച്ചുവെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. എന്നാൽ തങ്ങളെ മാത്രം സർക്കാർ ബലിയാടാക്കുകയാണെന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരിൽ ഒരാളായ പ്രവീൺ കുമാർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മേലുദ്യോഗസ്ഥർ നൽകിയ എല്ലാ പേരുകളും പോർട്ടലിൽ അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും തങ്ങൾക്ക് മറ്റൊന്നും അറിയില്ലെന്നുമാണ് പ്രവീൺ കുമാർ പറയുന്നത്. എട്ട് കോടി പേർക്ക് വാക്സീൻ നൽകിയെന്ന് ബിഹാർ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ അവകാശപ്പെട്ടതിന് പിന്നാലെ കണക്കിലെ ക്രമക്കേട് പുറത്തുവന്നത് സർക്കാരിനും ക്ഷീണമായി.
വലിയ നാണക്കേടുണ്ടാക്കിയ ക്രമക്കേട് പുറത്ത് വന്നതോടെ കൊവിഡ് വാക്സീൻ വിതരണത്തിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. വാക്സീൻ ക്രമക്കേടിന് ഒപ്പം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ആർടിപിസിആർ ടെസ്റ്റുകളിലും ക്രമക്കേട് ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam