മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുമാൻ ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു

ഇംഫാല്‍: മണിപ്പുരിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി ബിജെപി നേതാവ് യുമാൻ ഖേംചന്ദ് സിങ് സത്യപ്രതിജ്ഞ ചെയ്തു. കുക്കി വിഭാഗത്തിൽനിന്നുള്ള വനിതാ നേതാവും മുൻ മന്ത്രിയുമായ നെംചാ കിപ്ജെൻ ആണ് പുതിയ ഉപമുഖ്യമന്ത്രി. ഓൺലൈനായി ദില്ലിയിൽ നിന്നാണ് കിപ് ജെൻ സത്യപ്രതിജ്ഞ ചെയ്തത്. ഗോവിന്ദദാസ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റു. നാഗ പീപ്പിള്‍ ഫ്രണ്ട് നേതാവ് ലോസി ഡിഖോയാണ് രണ്ടാം ഉപമുഖ്യമന്ത്രി. ഇംഫാലിലായിരുന്നു സത്യപ്രതിജ്ഞ.ലഫ് ഗവർണർ അജയ് ബല്ലാ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് യുമാന്‍ ഖേംചന്ദ് സിംഗിനെ നിയമസഭ കക്ഷി നേചതാവായി തെരഞ്ഞെടുത്തത്. ഇതിനിടെ മണിപ്പൂരില്‍ പുതിയ സർക്കാർ രൂപീകരിച്ചുള്ള ബിജെപിയുടെ നീക്കം ആശങ്കാജനകമാണെന്ന് കുക്കി സംഘടനകൾ പ്രതികരിച്ചു. കുക്കി വിഭാഗം നേതാവ് നൊംചാ കിപ്‌ജെൻ മന്ത്രിസഭയില്‍ ചേര്‍ന്നത് തെറ്റാണെന്നും സംഘടന വ്യക്തമാക്കി.

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് മണിപ്പുരിലെ രാഷ്ട്രപതി ഭരണം പിൻവലിക്കുന്നത്. വംശീയ കലാപങ്ങളെത്തുടർന്ന് 2025 ഫെബ്രുവരി 9-നാണ് മണിപ്പുർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിനുപിന്നാലെ 2025 ഫെബ്രുവരി 13-ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.

YouTube video player