
ചെന്നൈ: ഔദ്യോഗിക ആശയവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നും പ്രാദേശികഭാഷ ഒഴിവാക്കണമെന്നുമുള്ള ദക്ഷിണയെില്‍വേയുടെ നിര്‍ദേശം വിവാദമായതോടെ അധികൃതര്‍ ഉത്തരവ് പിന്‍വലിച്ചു. പ്രതിഷേധം ശക്തമായതോടെ കൃത്യമായി ആശയവിനിമയം നടത്തണമെന്ന പുതിയ ഉത്തരവ് പുറത്തിറക്കി തടിയൂരുകയായിരുന്നു ദക്ഷിണറെയില്‍വേ.
കഴിഞ്ഞ ദിവസമാണ് ജീവനക്കാര്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ദക്ഷിണ റെയില്‍വേ ഉത്തരവ് പുറത്തിറക്കിയത്. പ്രാദേശികഭാഷ ഉപയോഗിക്കുന്നത് ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം.ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരുമായുള്ള ആശയലവിനിമയത്തിന് ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണമെന്നാണ് റെയില്‍വേ ചീഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് മാനേജര്‍ ആര്‍.ശിവ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് ജീവനക്കാരുടെ ആശയക്കുഴപ്പം മൂലം രണ്ട് ട്രെയിനുകള്‍ തമ്മിലിടിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. തലനാരിഴയ്‌ക്കാണ് അന്ന് അപകടം ഒഴിവായത്. ഈ സാഹചര്യത്തിലാണ് റെയില്‍വേ ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍, പ്രാദേശിക ഭാഷ ഉപയോഗിക്കരുതെന്ന നിര്‍ദേശം തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചു. ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നതു പോലെയുള്ള തീരുമാനമാണിതെന്ന് ആരോപിച്ച് ഡിഎംകെ, പിഎംകെ, ഡികെ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭാഷാസ്വത്വത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും ആരോപണമുയര്‍ന്നു.
പ്രതിഷേധം ശക്തമായതോടെ റെയില്‍വേ തിടുക്കത്തില്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ആശയക്കുഴപ്പത്തിന് ഇട നല്‍കാത്തവിധം വ്യക്തമായി ആശയവിനിമയം നടത്തണമെന്ന നിര്‍ദേശവുമായി പുതിയ ഉത്തരവ് ഇറക്കുകയും ചെയ്‌തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam