
ലഖ്നൗ: സഹാറൻപൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) മോശമായി പെരുമാറിയെന്നാരോപിച്ച് ഉത്തർപ്രദേശ് എംപി ഇഖ്‌റ ഹസൻ രംഗത്ത്. ജൂലൈ ഒന്നിന് ചുത്മാൽപൂർ നഗർ പഞ്ചായത്ത് ചെയർപേഴ്‌സൺ ഷാമ പർവീനുമായി അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെ സഹാറൻപൂർ എഡിഎം സന്തോഷ് ബഹാദൂർ സിംഗ് തന്നോട് മോശമായി പെരുമാറിയെന്ന് കൈരാനയിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപിയായ ഇഖ്റ ഹസൻ ആരോപിച്ചു. എന്നാൽ, ആരോപണങ്ങൾ എഡിഎം നിഷേധിച്ചു. പരാതി നൽകി രണ്ടാഴ്ചക്ക് ശേഷമാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
ജൂലൈ 1 ന്, എഡിഎമ്മിനെ കാണാൻ പർവീണിനൊപ്പം കാണാൻ പോയപ്പോഴാണ് സംഭവെന്നും മൂന്ന് മണിക്കൂർ എഡിഎം തന്നെ കാത്തുനിൽപ്പിച്ചെന്നും ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്തില്ലെന്നും എംപിയുടെ പരാതിയിൽ പറയുന്നു. എഡിഎം ഉച്ചകഴിഞ്ഞ് 3.30 ന് ഓഫീസിൽ എത്തി. മുനിസിപ്പൽ കോർപ്പറേഷനും എക്സിക്യൂട്ടീവ് ഓഫീസറും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. എന്നാൽ വളരെ മോശമായിട്ടാണ് എഡിഎമ പെരുമാറിയതെന്നും അവർ പരാതിപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറി, സഹാറൻപൂർ ഡിവിഷണൽ കമ്മീഷണർ അടൽ കുമാർ റായി, സഹാറൻപൂർ ജില്ലാ മജിസ്ട്രേറ്റ് മനീഷ് ബൻസാൽ എന്നിവർക്കാണ് ഔദ്യോഗികമായി പരാതി നൽകിയത്.
ജനപ്രതിനിധി എന്റെ ഓഫീസിൽ വന്നപ്പോൾ ഞാൻ ഫീൽഡിൽ ആയിരുന്നു. എന്റെ ഫോൺ സൈലന്റ് മോഡിലായിരുന്നു. അതുകൊണ്ടാണ് ഞാൻ അവരുടെ കോൾ എടുക്കാതിരിന്നത്. എന്റെ ഓഫീസിൽ അവർ ഉണ്ടെന്ന് അറിയിച്ചപ്പോൾ, ഞാൻ ഓഫീസിലെത്തി പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഞാൻ അവരോട് മോശമായി പെരുമാറി എന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഡിഎം പറഞ്ഞു.