
ദില്ലി: ശിവരാത്രി ദിവസം കാന്റീനിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർത്ഥിയേയാണ് സർവകലാശാല പുറത്താക്കിയത്. സംഭവത്തിൽ മെസ് സെക്രട്ടറിക്ക് അയ്യായിരം രൂപ പിഴയുമാണ് സർവകലാശാല വിധിച്ചത്. ശിവരാത്രി ദിവസം സസ്യേതര ഭക്ഷണം കാൻറീനിൽ വിളമ്പിയതിനേ ചൊല്ലി വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായതാണ് നടപടിക്ക് കാരണമായി വിശദമാക്കുന്നത്.
ഫെബ്രുവരി 26നാണ് കോഴിക്കറിയേ ചൊല്ലി ക്യാംപസിൽ വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടിയത്. എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരുമാണ് ക്യാംപസിൽ ഫെബ്രുവരിയിൽ ഏറ്റുമുട്ടിയത്. എബിവിപി ആഹാര ശീലങ്ങൾ മറ്റ് വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് ക്യാംപസിൽ സംഘർഷം സൃഷ്ടിക്കാൻ മനപൂർവ്വം ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐ ആരോപിച്ചത്. വ്രതം അനുഷ്ടാന ദിവസം മാംസ ഭക്ഷണം വിളമ്പിയത് ദുരുദ്ദേശത്തോടെയെന്നായിരുന്നു എബിവിപി ആരോപിച്ചത്. സർവകലാശാലയിലെ ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഗവേഷക വിദ്യാർത്ഥിയായ ബംഗ്ലാദേശ് സ്വദേശി സുദീപ്തോ ദാസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് സർവകലാശാല കണ്ടെത്തിയത്.
സര്‍വകലാശാലയുടെ നിയമങ്ങള്‍ മറികടന്നുള്ള പെരുമാറ്റമാണ് ബംഗ്ലാദേശ് വിദ്യാര്‍ഥി സുദിപ്തോ ദാസില്‍ നിന്നുണ്ടായതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പല സംഭവങ്ങളില്‍ നിന്നായുള്ള റിപ്പോര്‍ട്ടാണിതെന്നുമാണ് സവകലാശാല വിശദീകരിക്കുന്നത്. വിദ്യാര്‍ഥിയെ സര്‍വകലാശാലയില്‍ നിന്നും ഉടനടി പുറത്താക്കാനും 24 മണിക്കൂറിനകം ഹോസ്റ്റലില്‍ നിന്നൊഴിപ്പിക്കാനുമാണ് കമ്മിറ്റി തീരുമാനം. മാത്രമല്ല ഇനിയേതെങ്കിലും കോഴ്സുകള്‍ക്ക് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കുന്നതില്‍ സുദിപ്തോ ദാസിന് വിലക്ക് ബാധകമാണ്. 2022ല്‍ മറ്റൊരു സംഭവത്തില്‍ സുദിപ്തോയെ സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെ പരാമര്‍ശിച്ചാണ് പുറത്താക്കിയത്. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നെന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് അന്ന് സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങൾ ക്യാംപസിനുള്ളിൽ വച്ച് തന്നെ പരിഹരിക്കപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam