Latest Videos

ആര്യനെ കുടുക്കിയതോ? ലഹരി മരുന്ന് കേസിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്ത് വിജിലൻസ്

By Pranav AyanikkalFirst Published Oct 18, 2022, 11:33 PM IST
Highlights

 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ച് കഴിഞ്ഞു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാറൂഖ് ഖാൻ്റെ മകൻ ആര്യൻഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും. അന്വേഷണത്തിൽ സംശയകരമായ ഇടപെടലുകളുണ്ടായെന്ന് എൻസിബി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്

ലഹരിമരുന്ന് കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ആര്യൻ ഖാനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ തെളിവില്ലെന്ന് കണ്ട് കോടതി ഇവരെ വെറുതെ വിട്ടതിന് പിന്നാലെയാണ് എൻസിബി നിയോഗിച്ച വിജിലൻസ് സംഘത്തിൻ്റെ അന്വേഷണത്തിൽ നിര്‍ണായക വിവരങ്ങൾ പുറത്തു വരുന്നത്. 

 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ച് കഴിഞ്ഞു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ലഹരി മരുന്ന് പിടികൂടുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ കൃത്യമായി ഉദ്യോഗസ്ഥര്‍ കൃത്യമായി പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതികളോട് ഉദ്യോഗസ്ഥര്‍ പ്രത്യേകം സമീപനം സ്വീകരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട് .

റിപ്പോർട്ടിന്‍റെ പൂർണ വിവരങ്ങൾ എൻസിബി പുറത്ത് വിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീർ വാംഗഡെ എൻസിബിയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയിരുന്നു. ഏജൻസിയുടെ ഭാഗമല്ലെങ്കിലും സമീർ അടക്കമുള്ളവർക്കെതിരെ നടപടി ശുപാർശ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷാരൂഖ് ഖാന്‍റെ മാനേജർ പൂജ ദാദ്ലാനി അടക്കം 65ഓളം പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എൻസിബി ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം ആയിരുന്നു കേസ് എന്ന ആരോപണം പൂജ ദാദ്ലാനി തള്ളി.അത്തരം നീക്കമൊന്നും അറിയില്ലെന്നായിരുന്നു അവരുടെ മൊഴി.2021 ഒക്ടോബറിലാണ് ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ അടക്കമുള്ളവരെ എൻസിബി പിടികൂടിയതും ലഹരി മരുന്ന് കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതും. 

click me!