
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ടോപ്ഗൺ സ്കൂൾ എന്നറിയപ്പെടുന്ന ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(TACDE)ൽ നിന്നാണ് 33-കാരിയായ ഭാവന കോഴ്സ് പൂർത്തിയാക്കിയത്.
വ്യോമസേനയിലെ പൈലറ്റുമാരിൽ നൂറിൽ ഒരാളെ മാത്രമാണ് ടോപ്ഗൺ സ്കൂളിലെ ഈ കോഴ്സിനെ തിരഞ്ഞെടുക്കാറുള്ളത്. 20 ആഴ്ചയോളം നീളുന്നതാണ് കോഴ്സിന്റെ കാലയളവ്. സങ്കീർണമായ ഓപ്പറേഷനുകൾക്ക് പൈലറ്റുമാരെ സജ്ജരാക്കുന്ന കഠിനമായ പരിശീലനമാണിത്. അത്യാധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ചും ആയുധങ്ങൾ കൈകാര്യംചെയ്യുന്നതിലും പൈലറ്റുമാർക്ക് പരിശീലനം നൽകുകയുംചെയ്യും.
ബിഹാറിലെ ധർബംഗ സ്വദേശിയായ ഭാവന കാന്ത് ഇന്ത്യയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളാണ്. 2016-ൽ ആവണി ചതുർവേദി, മോഹന സിങ് എന്നിവർക്കൊപ്പമാണ് ഭാവന കാന്തും വ്യോമസേനയിൽ കമ്മീഷൻചെയ്തത്. 2017-ൽ ഫൈറ്റർ സ്ക്വാഡ്രണിൽ അംഗമായ ഭാവന, 2018 മാർച്ചിൽ മിഗ്-21 യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തി. പിന്നീട് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ്-30 എംകെഐയിലേക്ക് മാറി. 2020-ൽ നാരീശക്തി പുരസ്കാരത്തിനും അർഹയായി. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഭാവന കാന്ത്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് എന്ന നേട്ടവും സ്വന്തമാക്കി. 2024-ൽ റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോയിൽ ഇന്ത്യയിൽനിന്നുള്ള സംഘത്തെ പ്രതിനിധീകരിച്ച് ഭാവന കാന്തും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam