
ദില്ലി: ഖലിസ്ഥാൻവാദി നേതാവ് അമൃത്പാലിനെ പിടികൂടാനാകാതെ പഞ്ചാബ് പൊലീസ്. വിഘനവാദി നേതാവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സുരക്ഷ സാഹചര്യം കണക്കിലെടുത്ത് ഇൻറർനെറ്റ് എസ്എംസ് സേവനങ്ങൾ നാളെ ഉച്ചവരെ വിച്ഛേദിച്ചു.
ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൂരം പിന്തുടർന്ന ശേഷമാണ് ഖലിസ്ഥാൻവാദി നേതാവ് അമൃത്പാൽ രക്ഷപ്പെട്ടതെന്ന് പഞ്ചാബ് പൊലീസ് പറയുന്നു. ഇയാൾക്കായുള്ള വ്യാപക തെരച്ചിൽ സംസ്ഥാനത്ത് തുടരുകയാണ്. ഒരു രീതിയിലുമുള്ള ക്രമസമാധാന പ്രശ്നം ഉണ്ടാകാതിരിക്കാൻ വൻ സുരക്ഷ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. എങ്കിലും കൈയ്യകലത്തിൽ നിന്ന് വിഘടനവാദി നേതാവ് അമൃത്പാൽ രക്ഷപ്പെട്ടത് പഞ്ചാബ് പൊലീസിന് നാണക്കേടായിരിക്കുകയാണ്. പൊലീസ് പിന്തുടരുമ്പോൾ ബൈക്കിലാണ് അമൃത്പാൽ രക്ഷപ്പെട്ടതെന്നാണ് വിവരം.
വീട്ടിലുണ്ടായിരുന്നപ്പോൾ അമൃത്പാൽ സിങിനെ പൊലീസിന് പിടികൂടാമായിരുന്നുവെന്ന് പിതാവ് താർസേം സിങ് പറഞ്ഞു. വിഘടനവാദി നേതാവിനെതിരായ നടപടി സംഘർഷത്തിന് വഴിവെക്കാതിരിക്കാൻ പഞ്ചാബിൽ ഇൻറർനെറ്റ് എസ്എംഎസ് സേവനം വിച്ഛേദിച്ചത് നാളെ ഉച്ചവരെ നീട്ടി. സംസ്ഥാനത്ത് കർശന വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. അമൃത്പാലിനൊപ്പം ഉണ്ടായിരുന്ന എൺപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ നാല് പേരെ സുരക്ഷ കാരണങ്ങളാൽ അസമിലേക്ക് മാറ്റി. ഇവരിൽ നിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്തവരിൽ അമൃത്പാലിൻറെ ഉപദേശകനും വാരിസ് പഞ്ചാബ് ദേ സംഘടനക്ക് സാന്പത്തിക സഹായം നൽകുന്നയാളുമായ ദൽജീത്ത് സിങ്ങും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അമൃത്പാൽ ഐഎസ്ഐ ഏജൻറാണെന്നാണ് രഹസ്യാനേഷണ വിഭാഗം സംശയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam