
ചെന്നൈ: തമിഴ്നാട്ടിൽ നീറ്റ് പരീക്ഷാ തട്ടിപ്പിൽ വിദ്യാര്‍ത്ഥിനിയും മാതാപിതാക്കളും അറസ്റ്റിൽ. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മെഡിക്കൽ പ്രവേശനം നേടിയ ദിണ്ടിഗൽ പഴനി സ്വദേശി കാരുണ്യ ശ്രീദർശിനി (19)യാണ് പിടിയിലായത്. കാരുണ്യ ശ്രീദര്‍ശിനിയുടെ അച്ഛൻ സോക്കനാഥർ, അമ്മ വിജയ മുരുകേശ്വരി എന്നിവരും അറസ്റ്റിലായി. സർക്കാർ ലാൻഡ് സർവേയർ ആണ് കാരുണ്യ ശ്രീദര്‍ശിനിയുടെ പിതാവ് സോക്കനാഥർ. നീറ്റ് പരീക്ഷയിൽ 228 മാര്‍ക്കാണ് കാരുണ്യയ്ക്ക് ലഭിച്ചത്. എന്നാൽ, നീറ്റ് പരീക്ഷയിൽ 456 മാർക്ക് കിട്ടിയെന്ന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു. ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ദിണ്ടിഗൽ മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. കോളേജ് വിദ്യാർത്ഥികളുടെ പട്ടിക ചെന്നൈയിലെ ഡയറക്ടറേറ്റിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായി. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇന്ന് വൈകിട്ടോടെ മൂന്നുപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പിൽ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇവരെയും അറസ്റ്റ് ചെയ്തത്.