
ദില്ലി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഭരണഘടനാ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. കേസെടുത്തതിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. മന്ത്രിക്കെതിരെ മധപ്രദേശിലെ മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്.
കേണല്‍ സോഫിയ ഖുറേഷിക്കെതിരെ മന്ത്രി വിജയ് ഷാ നടത്തിയ 'ഭീകരരുടെ സഹോദരി' പരാമർശത്തില്‍ കടുത്ത അതൃപ്തിയാണ് സുപ്രീംകോടതി രേഖപ്പെടുത്തിയത്. മന്ത്രി പദവിയിലിരുന്ന് ഒരിക്കലും നടത്തരുതാത്ത പ്രസ്താവന. രാജ്യം ദുര്‍ഘട സന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ഭരണഘടന പദവിയിലിരിക്കുന്നവരും ഉത്തരവാദിത്തം കാട്ടണമെന്ന് കോടതി പറഞ്ഞു. മന്ത്രിയുടെ ഹര്‍ജിയില്‍ വിശദമായ വാദം നാളെ കേള്‍ക്കാനിരിക്കേ കോടതി നിലപാട് വ്യക്തം. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റടക്കം നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവനയില്‍ സ്വമേധയാ ഇടപെട്ട ജബല്‍പൂര്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച അഞ്ച് മണിക്കൂര്‍ സമയ പരിധിക്കുള്ളിലാണ് മാന്‍പൂര്‍ പൊലീസ് മന്ത്രിക്കെതിരെ കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തലടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. അതേസമയം തന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ ന്യായീകരണം.
ഇതിനിടെ മന്ത്രിയെ പുറത്താക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ബിജെപി പ്രതികരണത്തിന് തയ്യാറായിട്ടില്ല. കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കാനുള്ള ഒരു ഉദ്ദേശ്യവുമില്ലെന്നാണ് മന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam