Latest Videos

ഇപിഎസ് - ഒപിഎസ് തർക്കം: കേസ് മൂന്നാഴ്ച്ചയ്ക്കം തീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിർദേശം

By Web TeamFirst Published Jul 29, 2022, 12:13 PM IST
Highlights

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ  ചോദ്യം ചെയ്തുള്ള ഹർജി കോടതി തിരിച്ചയച്ചു. ഗ്രൂപ്പ് പോരിനെത്തുടർന്ന് പൂട്ടിയ അണ്ണാ ഡിഎംകെ ആസ്ഥാനം ഇപിഎസ് വിഭാഗത്തിന് തുറന്നുകൊടുത്തു. 

ദില്ലി: ഇപിഎസ് - ഒപിഎസ് തർക്കക്കേസ് മൂന്നാഴ്ച്ചയ്ക്കം തീർപ്പാക്കാൻ മദ്രാസ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിർദേശം. തൽസ്ഥിതി തുടരാനും കോടതി നിർദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ  ചോദ്യം ചെയ്തുള്ള ഹർജി കോടതി തിരിച്ചയച്ചു. ഗ്രൂപ്പ് പോരിനെത്തുടർന്ന് പൂട്ടിയ അണ്ണാ ഡിഎംകെ ആസ്ഥാനം ഇപിഎസ് വിഭാഗത്തിന് തുറന്നുകൊടുത്തു. രാവിലെ പത്തരയ്ക്ക് റവന്യൂ അധികൃതരെത്തി പൂട്ടി മുദ്ര വച്ച നാല് വാതിലുകളും തുറന്ന് താക്കോലുകൾ ഇപിഎസ് വിഭാഗത്തിന് കൈമാറി. ഓഫീസിന് മേൽ അവകാശവാദം ഉന്നയിച്ച് ഇപിഎസും ഒപിഎസും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

ഇരുവിഭാഗത്തിന്‍റേയും വാദം വിശദമായി കേട്ടതിന് ശേഷം ഇന്നലെയാണ് ഇപിഎസിന് അനുകൂലമായ വിധി വന്നത്. ഓഫീസ് തുറന്നെങ്കിലും മതിയായ സുരക്ഷ തുടരണമെന്നും ഒരു മാസത്തേക്ക് ഓഫീസിന്‍റെ ചുമതലക്കാർ അല്ലാത്തവരായ പ്രവർത്തക‍രെ ഉള്ളിൽ കടക്കരുതെന്നും കോടതി നിർദേശമുണ്ട്. ഈ മാസം പതിനൊന്നിന് പാർട്ടി ജനറൽ കൗൺസിൽ യോഗത്തെ തുടർന്ന് ഒപിഎസ് അനുകൂലികൾ പാർട്ടി ആസ്ഥാനം ആക്രമിക്കുകയും ഇരുവിഭാഗവും തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. തുടർന്നാണ് ഓഫീസ് പൂട്ടി മുദ്ര വച്ചത്.

മംഗ്ലൂരു ഫാസിൽ കൊലക്കേസ്: വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം, കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

മംഗളൂരുവിലെ സൂറത്കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്ന സംഭവത്തിന് പിന്നാലെ വടക്കൻ കേരളത്തിൽ കടുത്ത ജാഗ്രതാ നിർദേശം. കൂടുതൽ പൊലീസിനെ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ വിന്ന്യസിച്ചു. അതിർത്തി മേഖലകളിൽ കർശന പരിശോധന നടക്കുകയാണ്. മംഗളൂരുവിൽ തുണിക്കട നടത്തുന്ന  സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് ഇന്നലെ കൊല്ലപ്പെട്ടത്. കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ ഫാസിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം. അക്രമികൾ എത്തിയ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഫാസിലിനെ വാഹനത്തിലെത്തി കൊലപ്പെടുത്തിയ നാലംഗ സംഘത്തെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെത്തിയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാണെന്നും എന്നാൽ നാലംഗ കൊലയാളി സംഘത്തെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരോട് മംഗ്ലൂരുവിൽ ക്യാമ്പ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

രണ്ട് ദിവസം മുമ്പ് വെട്ടേറ്റ് മരിച്ച യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപാതകത്തിലും അന്വേഷണം തുടരുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പോപ്പുല‌ർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്‍പി പറ‍ഞ്ഞു. പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിലുള്ളത്. ഈ കേസിൽ അന്വേഷണം കേരളത്തിലേക്കും നീങ്ങുകയാണ്. 

 

click me!