
ദില്ലി: ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. വകുപ്പ് വനിതകള്‍ക്കെതിരേയുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഒരാളുടെ പേരിലുള്ള സമന്‍സ് അയക്കുമ്പോള്‍ അയാള്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷ അംഗത്തെ ഏല്‍പ്പിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാല്‍, ഇത് സ്ത്രീകളോടുള്ള വിവേചനം ആണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതകള്‍ക്ക് കൂടി തുല്യത ഉറപ്പാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
1908ലെ ക്രിമിനല്‍ നടപടി ചട്ടം പ്രകാരം ഇന്നും വിവേചനം തുടരുന്നത് അരാജകവും അനീതിയുമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയെ കഴിവുള്ള ആളായി കണക്കാക്കാത്ത ചട്ടം ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. വനിതകളുടെ തുല്യതയ്ക്കുള്ള മൗലീക അവകാശം ആണ് ലംഘിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടി.
ഇക്കാര്യം ആവശ്യപ്പെട്ടു നേരത്തെ മദ്രാസ് ഹൈക്കോടതിയില്‍ ജി.കവിത ഹര്‍ജി നല്‍കിയപ്പോള്‍ സമന്‍സ് കൈപ്പറ്റുന്നതില്‍ വനിതകളെ ഒഴിവാക്കിയത് സ്വകാര്യത മാനിച്ചാണെന്നായിരുന്നു കേന്ദ്ര നിയമന്ത്രാലയത്തിന്റെ വാദം. വനിതകളുടെ സ്വകാര്യതയും ആചാരപരമായ പ്രാധാന്യങ്ങളും കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ വനിതകളെ ഒഴിവാക്കിയതെന്നാണ് മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കിയത്.
അതേസമയം, മറ്റാരു കേസിൽ സുപ്രിംകോടതിയുടെ നിരീക്ഷണം ശ്രദ്ധേയമായി. കേസിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത് നടപടിക്രമങ്ങൾ തീരുന്ന കേസുകളിൽ ഉചിതമായ സമയത്ത് വാഹനം വിട്ടുനൽകണമെന്നും വാഹനങ്ങൾ നശിക്കാതെ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു.മഞ്ചേരിയിൽ സ്വിഫ്റ്റ് ഉടമ നൽകിയ ഹർജിയിൽ, കസ്റ്റഡിയിലുള്ള വാഹനം വിട്ടുകൊടുക്കാൻ ഉത്തരവിട്ടായിരുന്നു കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതി ഉത്തരവോടെ ലഹരിക്കേസിൽ പിടികൂടിയ വാഹനങ്ങൾ വിട്ടുനൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതികൾക്ക് ഇല്ലെന്ന് 2019 -ലെ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാകുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam