
ദില്ലി: രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. നിലവിലെ വധശിക്ഷ നടപ്പാക്കൽ രീതി കേന്ദ്രത്തിനു പുനപരിശോധിക്കാമെന്നും ഇതിനായി വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും കോടതി അറിയിച്ചു. വേദന കുറയ്ക്കുന്നതും ശിക്ഷിക്കപ്പെട്ടവരുടെ അന്തസ്സ് സംരക്ഷിക്കുന്ന ബദൽ മാർഗമുണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അന്തസ്സോടെ മരിക്കാനുള്ള അവകാശവും ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നുമായിരുന്നു ഹർജിക്കാരൻ വാദിച്ചത്.
2017ൽ മുതിർന്ന അഭിഭാഷകനായ ഋഷി മൽഹോത്ര ആണ് തൂക്കിലേറ്റിയുള്ള വധശിക്ഷ രീതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. തൂക്കുകയർ വിധിക്കുന്ന സിആർപിസി സെക്ഷൻ 354 (5) വകുപ്പാണ് ഹർജിക്കാരൻ ചോദ്യംചെയ്തത്. തൂക്കിലേറ്റുന്നതിന് പകരം മാരക കുത്തിവെപ്പ് ഉൾപ്പെടെ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നായിരുന്നു ഹർജിക്കാരൻ്റെ ആവശ്യം. വിദേശ രാജ്യങ്ങളിൽ തൂക്കിലേറ്റിയുള്ള വധശിക്ഷ ഒഴിവാക്കുന്ന കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജിയിൽ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നവർക്ക് നിയമസഹായം നൽകുന്ന പ്രോജക്ട് 39 എ പ്രോഗ്രാമിനെ പ്രതിനിധീകരിക്കുന്ന അഡ്വ. മീനാക്ഷി അറോറയുടെ വാദവും കോടതിയെ കേട്ടു. മാരകമായ കുത്തിവെപ്പ് അത്ര വിജയകരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ച മീനാക്ഷി അറോറ വിഷയം കൃത്യമായി പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ, കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി, സർക്കാർ ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam