തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; `തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ട്'

Published : May 27, 2026, 02:36 PM IST
 supreme court sir voter list election commission eci bihar electoral roll revision adr decision

Synopsis

വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

ദില്ലി: തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. വോട്ടർപട്ടിക പരിഷ്ക്കരണത്തിന് ഭരണഘടനാപരമായി തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ വോട്ടർ പട്ടിക പരിഷ്കരണം അനിവാര്യമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നത് കൊണ്ട് അയാൾക്ക് പൗരത്വം നഷ്ടമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

എസ്ഐആർ നടപടികൾ ആദ്യം ബീഹാറിൽ തുടങ്ങിയപ്പോഴാണ് നിയമസാധുത ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീംകോടതിയിലെത്തിയത്. തീവ്രവോട്ടർപട്ടിക പരിഷ്ക്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നാണ് കോടതി പ്രധാനമായി പരിശോധിച്ചത്. എസ്‌ഐആർ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന ഒന്നാണ്. കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയാറാക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ഇക്കാര്യം നടപ്പാക്കുന്നത് നിയമങ്ങളോ ഭരണഘടനാ വ്യവസ്ഥകളോ ലംഘിക്കുന്നില്ല. ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് കമ്മീഷൻ പ്രവർത്തിച്ചത്. തെരഞെടുപ്പിലെ സമഗ്രത, കൃത്യത, വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണ്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളും തമ്മിലെ സന്തുലനം ഉറപ്പാക്കാൻ കമ്മീഷൻ സ്വീകരിച്ച നടപടികൾക്ക് സാധിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് കോടതി വിധിച്ചു.

വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. കമ്മീഷന് പൗരത്വത്തെക്കുറിച്ച് നിയമാനുസൃതമായ അന്വേഷണം നടത്താൻ കഴിയും. പൗരത്വത്തിന്റെ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് എടുക്കാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി. ഒഴിവാക്കുന്നവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിച്ചാൽ വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തണം. എസ്‌ഐആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ തടസ്സവാദങ്ങൾ കോടതി തള്ളി.

ബീഹാർ, കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പരീക്ഷണം പൂർത്തിയായിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാർ അടക്കം തിരിച്ചറിയൽ രേഖ പരിഗണിക്കണം എന്ന ഉത്തരവ് നേരത്തെ കോടതി നൽകിയിരുന്നു. എസ്‌ഐആറിൽ പങ്കാളികളാകാനും പരാതി പരിഹാരത്തിനുമായി നിരവധി അവസരങ്ങൾ ഉണ്ടെന്നും ഉത്തരവിൽ പറയുന്നു. മൂന്നാം ഘട്ട എസ്ഐആർ നടപടികൾ തുടങ്ങിയതിന് പിന്നാലെ വന്ന ഈ വിധി തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എസ്ഐആറിനെതിരെ തെരുവിലടക്കം പ്രതിഷേധിച്ച പ്രതിപക്ഷത്തിന് കോടതി വിധി തിരിച്ചടിയായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക് തുറമുഖത്ത് നിന്ന് പുറപ്പെട്ട യൂറോപ്യൻ കപ്പൽ, ഗുജറാത്ത് തീരത്ത് നടത്തിയ പരിശോധനയിൽ കണ്ടത് ആയിരം കോടിയുടെ കൊക്കെയ്ൻ
പിടികൂടിയത് പത്ത് മാസം മുൻപ്, ഇറാൻ തടവിലാക്കിയ പത്ത് ഇന്ത്യൻ നാവികരെയും മോചിപ്പിച്ചെന്ന് കേന്ദ്രസർക്കാർ