ദില്ലിയിൽ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണം. ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകേണ്ടവർക്ക് വാഹന സൗകര്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു
ദില്ലി: വിവിധ സംസ്ഥാനങ്ങൾ ലോക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലടക്കം ഇല്ലാതെ ബുദ്ധിമുട്ടിലായ അതിഥി തൊഴിലാളികൾക്ക് സഹായം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
"പണമോ ജോലിയോ ഇല്ലാതെ കുടിയേറ്റക്കാർ എങ്ങനെ അതിജീവിക്കും"? യാഥാർത്ഥ്യങ്ങൾ പരിഗണിച്ച് തൽക്കാലം ചില ഉപജീവന മാർഗ്ഗങ്ങൾ നൽകണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
ദില്ലിയിൽ തങ്ങുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണം. ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകേണ്ടവർക്ക് വാഹന സൗകര്യം ഉറപ്പാക്കണം. തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കാനായി ദില്ലി, യുപി, ഹരിയാന ,ബീഹാർ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona