
ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിയുടെ(enforcement directorate) അറസ്റ്റ്(arrest), കണ്ടുകെട്ടൽ, ഉൾപ്പെടുള്ള നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി(supreme court) ഇന്ന് വിധി പറയും. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് കോടതി സുപ്രധാന വിധി പറയുക.
ഇഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹർജികൾ.ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ ഇഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.കർശനമായ ജാമ്യ വ്യവസ്ഥകൾ, അറസ്റ്റിന്റെ കാരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, ECIR പകർപ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്
സോണിയ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാഗാന്ധിയെ ഇന്ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. ഏഴ് മണിക്കൂറിലേറെ നേരമാണ് ഇന്നലെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങൾ സോണിയയോട് ചോദിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയോട് ചോദിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് ഇന്ന് വീണ്ടും വിളിപ്പിക്കുന്നതെന്നാണ് സൂചന. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോള്‍ എ ഐ സി സി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അന്വേഷണ ഏജന്‍സിയെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാര്‍ലമന്‍റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും. ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്‍റിലും പ്രതിഷേധിക്കാനാണ് തീരുമാനം
കോഴ കേസിൽ ബിഷപ്പ് ധർമ്മരാജ് രസലാം ഇന്ന് ഇ ഡി യ്ക്ക് മുന്നിൽ ഹാജാകണം
കാരക്കോണം മെഡിക്കൽ കോളേജ് കോഴ കേസിൽ ബിഷപ്പ് ധർമ്മരാജ് റസാലം ഇന്ന് ഇ ഡി യ്ക്ക് മുന്നിൽ ഹാജരാകണം. രാവിലെ 10 മണിക്ക് കൊച്ചി ഓഫിസിൽ ഹാജരാകാൻ ആണ് നിർദേശം. ബിഷപ് ധർമ്മരാജ് റസാലം കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീൺ എന്നിവർക്കെതിരെയാണ് കള്ളപ്പണ കേസിൽ ഇ.ഡി കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ബിഷപ്പ് അടക്കമുള്ളവർ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തി എന്നാണ് പരാതി. കഴിഞ്ഞ ദിവസം സി എസ് ഐ സഭ ആസ്ഥാനത് മണിക്കൂറുകൾ ഇ ഡി പരിശോധന നടത്തി.സഭാ ആസ്ഥാനത്തിന് പുറമേ മൂന്നിടത്ത് കൂടി ഇ.ഡി പരിശോധന നടത്തിയിരുന്നു.പരിശോധനയ്ക്ക് പിന്നാലെ യു കെ യിലേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തിൽ ഈഡി ഉദ്യോഗസ്ഥർ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു