ശബരിമല വിശാല ബെഞ്ചിൽ വാദങ്ങൾ പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഇക്കഴിഞ്ഞ ചൊവ്വാഴ്‍ച്ച വ്യക്തമാക്കിയിരുന്നു.
ദില്ലി: ശബരിമല വിശാല ബെഞ്ചിൽ തിങ്കളാഴ്ച മുതൽ വാദം കേൾക്കൽ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ. തിങ്കളാഴ്ചക്ക് മുമ്പ് വിശാല ബെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങളെ കുറിച്ച് തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിശാല ബെഞ്ച് പരിഗണിക്കേണ്ട ചോദ്യങ്ങളുടെ പുതിയ പട്ടിക മുതിര്‍ന്ന അഭിഭാഷകൻ വി ഗിരി ഇന്ന് ചീഫ് ജസ്റ്റിസിന് കൈമാറി. 22 ദിവസം വാദത്തിനായി ആവശ്യപ്പെടാനായിരുന്നു അഭിഭാഷകരുടെ യോഗത്തിൽ ഉണ്ടായ ധാരണ.
എന്നാൽ പത്ത് ദിവസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ നിര്‍ദ്ദേശം. ഒരേ വിഷയത്തിൽ രണ്ടുപേരിൽ കൂടുതൽ വാദം നടത്താൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും പ്രമുഖ ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാൻ കൂടി കേസിൽ വാദിക്കാനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അഭിഭാഷക ഇന്ദിര ജയ്‍സിംഗ് അറിയിച്ചു.