
ദില്ലി:ജഡ്ജിമാരുടെ സ്ഥാനക്കയറ്റ കേസിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി. അപകീർത്തികേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മ ഉൾപ്പെടെ 68 പേരെ ജില്ലാ ജഡ്ജിയാക്കാനുള്ള നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്. സ്ഥാനക്കയറ്റം ചോദ്യംചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേ പട്ടിക ഇറക്കിയതിനാണ് സ്റ്റേ. ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് ചട്ടങ്ങൾ പാലിച്ചില്ലെന്ന് കാട്ടിയായിരുന്നു ഹർജി. ഇതിൽ കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് സർക്കാർ വിഞ്ജാപനം ഇറക്കിയത്. പരിധിക്കടന്നുള്ള നടപടിയെന്ന് സുപ്രീം കോടതി ഇതിനെ വിമർശിച്ചു. നേരത്തെ മജിസ്ട്രേറ്റ് എച്ച്.എച്ച്.വർമ്മയെ രാജ്‌കോട്ടിലെ അഡീഷണൽ ജില്ലാ ജഡ്ജിയായിട്ടാണ നിയമിച്ചത്. സ്റ്റേ ഉത്തരവ് ഇറക്കിയതോടെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായി എച്ച്.എച്ച്.വർമ്മക്ക് തിരികെ എത്തേണ്ടി വരും.
ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗ കേസിൽ പ്രതികൾക്ക് വീണ്ടും നോട്ടീസ് നൽകാൻ സുപ്രീം കോടതി ഉത്തരവ്. അവധിക്ക് ശേഷം ജൂലൈ 11ന് ഹർജിയിൽ കോടതി വാദം കേൾക്കും. കേസിൽ ജയിൽ മോചിതനായ ഒമ്പതാം പ്രതിക്ക് മാത്രം നോട്ടീസ് ഇത് വരെ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു. പുതിയ നോട്ടീസ് പ്രതികൾക്ക് നേരിട്ട് അയക്കാനും പ്രാദേശിക പത്രമായ സന്ദേശിലും ഇംഗ്ലീഷ് പത്രമായ ടൈംസ് ഓഫ് ഇന്ത്യയിലും പ്രസിദ്ധീകരിക്കാനും ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു.