
സൂറത്ത്: 13കാരനായ വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായി. ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പോക്സോ കേസിൽ അറസ്റ്റിലായ 23കാരിയായ അധ്യാപിക. വർഷങ്ങളായി ട്യൂഷൻ ക്ലാസിലെ വിദ്യാർത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഗർഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നൽകിയതോടെ ഡിഎൻഎ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു പൊലീസുണ്ടായിരുന്നത്.
ഏപ്രിൽ 29നാണ് അധ്യാപിക അറസ്റ്റിലായത്. നിലവിൽ സൂറത്തിലെ ജയിലിൽ കഴിയുന്ന അധ്യാപിക ഗർഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്രസവ സമയത്ത് അടക്കം അപായപ്പെടുത്തിയേക്കുമെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിൽ വിശദമാക്കുന്നത്. സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ് കോടതി.
ഏപ്രിൽ 25നാണ് വലിയ വിവാദമായ സംഭവങ്ങൾക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാർത്ഥിയുമായി പട്ടാപ്പകൽ കടന്നുകളയുകയായിരുന്നു. 13കാരന്റെ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വർഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വർഷത്തോടെയാണ് 13കാരൻ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാർത്ഥിയായത്. അധ്യാപികയുടെ വീട്ടിൽ വട്ടപം വഡോദരയിലെ ഒരു ഹോട്ടലിൽ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലർത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ വച്ചാണ് ഇവർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ഇവർ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലർത്തിയതായി അധ്യാപികയും വിദ്യാർത്ഥിയും മൊഴി നൽകിയിട്ടുണ്ട്. നിലവിൽ അഞ്ച് വർഷത്തോളമായി 13കാരന് ട്യൂഷൻ നൽകിക്കൊണ്ടിരുന്ന അധ്യാപികയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം