
ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്കായി പ്രധാന ലോക നേതാക്കളെല്ലാം ഡല്‍ഹിയില്‍ സംഗമിക്കുകയാണ്. സെപ്റ്റംബര്‍ 9, 10 തീയ്യതികളിലായി രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ നേതാക്കള്‍ വെള്ളിയാഴ്ച ഡല്‍ഹിയിലെത്തി. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഊഷ്മളമായ സ്വാഗതമാണ് ഇന്ത്യ ഒരുക്കുന്നത്.
വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ രാഷ്ട്രത്തലന്മാരും പ്രമുഖ നേതാക്കളും ഉള്‍പ്പെടുന്നവര്‍ക്ക് സ്വാഗതം ആശംസിക്കുകയാണ്. ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ചരിത്രപരമായ ജി 20 ഉച്ചകോടിയിലേക്ക് 'സ്വാഗതം' ചെയ്യുന്നതായി അദ്ദേഹം എക്സില്‍ കുറിച്ചു.
വൈകിട്ട് എഴ് മണിയോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദില്ലിയിലെത്തുമെന്ന് സൂചന. എയർഫോഴ്‌സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.
ഉച്ചയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും പിന്നാലെ മറ്റ് നേതാക്കളും എത്തും. വിവിധ കേന്ദ്രമന്ത്രിമാർക്ക് നേതാക്കളെ വിമാനത്താവളത്തിലെത്തി സ്വീകരിക്കാൻ ചുമതല നൽകിയിട്ടുണ്ട്. നാളെയാണ് ഉച്ചകോടി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് എത്തിച്ചേരും.
Read also: ജി20 ഉച്ചകോടി; ബൈഡന്‍, സുനക്, ട്രൂഡോ, ലോക നേതാക്കള്‍ ദില്ലിയില്‍ എവിടെയാണ് തങ്ങുന്നത്?
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam