
ആഗ്ര: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തെ തുടർന്ന് ഫെബ്രുവരി 24 ന് 12 മണി മുതല്‍ താജ്മഹലില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് 24 നാണ് താജ്മഹല്‍ കാണാനെത്തുന്നത്. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് അന്ന് 12 മണി മുതൽ താജ്മഹൽ അടച്ചിടാൻ തീരുമാനിച്ചതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ആഗ്ര ഡിവിഷൻ സൂപ്രണ്ട് വസന്ത് കുമാർ സ്വർക്കർ അറിയിച്ചു.
പ്രധാന പാതയിലും താജ്മഹലിന്റെ പരിസരത്തും സ്ഥിതി ചെയ്യുന്ന എല്ലാ വീടുകളും കടകളും റെസ്റ്റോറന്റുകളും ഹോട്ടലുകളും പരിശോധനയക്ക് വിധേയമാക്കും. പരിശോധന പ്രക്രിയകൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. പരിശോധന പൂർത്തിയാക്കാൻ ചില പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സിറ്റി പൊലീസ് സൂപ്രണ്ട് രോഹൻ പ്രമോദ് പറഞ്ഞു. സുരക്ഷാ വീഴ്ച സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയുടെ ഭാഗമായി തങ്ങളുടെ ആധാർ കാർഡ് നൽകാൻ പോലീസ് ആവശ്യപ്പെട്ടതായി നഗരത്തിലെ പ്രാദേശിക കച്ചവടക്കാർ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 24 മുതൽ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനാണ് ഡൊണാൾഡ് ട്രംപ് എത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam