
ദില്ലി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീംകോടതി. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മൾ ജീവിക്കുന്നത്', എന്നിട്ടും മതത്തിന്റെ പേരിൽ എവിടെയാണ് എത്തി നിൽക്കുന്നത് - വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബെഞ്ച് ചോദിച്ചു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേർന്നതല്ല വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടി വേണം. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം നോക്കേണ്ടതില്ല. നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട സർക്കാരുകൾ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്വേഷ പ്രസംഗത്തിനെതിരെ മുന്നറിയിപ്പ് നൽകിയത്. ഇസ്ലാം മതം വിശ്വാസികളായവരെ ഭീകരരായി മുദ്ര കുത്തുകയും ഉന്നം വയ്ക്കുകയും ചെയ്യുന്നതിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam