ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രസ്താവിച്ചു. ഇന്ത്യൻ ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈ: ഹിജാബ് ധരിച്ച സ്ത്രീ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന ഒരു ദിവസം വരുമെന്ന് എഐഎംഐഎം നേതാവും എംപിയുമായി അസദുദ്ദീൻ ഒവൈസി. അതാണ് തന്റെ സ്വപ്നമെന്നും ഇന്ത്യയുടെ ഭരണഘടന അതിന് അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ഭരണഘടന പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും സ്ഥാനങ്ങൾ ഒരു പ്രത്യേക മതത്തിന്റെ അനുയായികൾക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ, ഇന്ത്യൻ ഭരണഘടന ഏതൊരു പൗരനും അത്തരം സ്ഥാനങ്ങൾ വഹിക്കാൻ അനുവദിക്കുന്നുവെന്ന് മഹാരാഷ്ട്രയിലെ സോളാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ഒവൈസി പറഞ്ഞു. അംബേദ്കർ രൂപപ്പെടുത്തിയ ഇന്ത്യൻ ഭരണഘടനയുടെ സമഗ്രതയെ ഒവൈസി പുകഴ്ത്തി. 

ഇന്ത്യൻ ഭരണഘടന ആരെയും പ്രധാനമന്ത്രി, പ്രസിഡന്റ്, മുഖ്യമന്ത്രി മേയർ ആകാൻ അനുവദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഒവൈസിക്കെതിരെ ബിജെപി രം​ഗത്തെത്തി. ഒവൈസിയുടെ പരാമർശത്തിന് മറുപടിയായി മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ രം​ഗത്തെത്തി. നമ്മുടെ ഹിന്ദു രാഷ്ട്രത്തിൽ അസദുദ്ദീൻ ഒവൈസി അത്തരം പ്രസ്താവനകൾ നടത്താൻ ധൈര്യപ്പെടില്ലെന്നും ഇവിടെ 90% ജനസംഖ്യയും ഹിന്ദുക്കളാണെന്നും ഹിജാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്ന സ്ത്രീകൾ പ്രധാനമന്ത്രിയോ മുംബൈ മേയറോ ആകില്ലെന്നും റാണ പറഞ്ഞു.

അത്തരം സ്ഥാനങ്ങൾ വഹിക്കാൻ ആഗ്രഹിക്കുന്നവർ കറാച്ചി പോലുള്ള സ്വന്തം ഇസ്ലാമിക രാജ്യങ്ങളിലേക്ക് പോകണം. ഇവിടെ അവർക്ക് സ്ഥാനമില്ല. ഹിജാബ് അല്ലെങ്കിൽ ബുർഖ ധരിക്കുന്ന സ്ത്രീകൾ പ്രധാനമന്ത്രിയോ മേയറോ ആകില്ലെന്നും റാണ പറഞ്ഞു. നിതേഷ് റാണെയ്ക്ക് മറുപടിയുമായി വാരിസ് പത്താനും രം​ഗത്തെത്തി. ഇന്ത്യൻ ഭരണഘടനയാണ് ഈ രാജ്യത്തെ ഭരിക്കുന്നത്, അതനുസരിച്ച് ആർക്കും പ്രധാനമന്ത്രിയോ ഗവർണറോ മേയറോ ആകാമെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച പ്രധാനമന്ത്രിയാകുമെന്ന് മിയാൻ ഒവൈസി പറയുന്നു. ഭരണഘടന ആരെയും തടയില്ല, പക്ഷേ ആദ്യം എഐഎംഐഎമ്മിന്റെ പ്രസിഡന്റായി ഒരു പസ്മാണ്ടയെയോ ഹിജാബ് ധരിച്ച സ്ത്രീയെയോ നിയമിക്കൂവെന്ന് ഷെഹ്സാദ് പൂനെവാല പറഞ്ഞു.