
ദില്ലി: ഇന്ത്യ തൊടുത്ത മിസൈൽ അഫ്ഗാനിസ്ഥാനിൽ പതിച്ചുവെന്ന പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് താലിബാൻ. പാകിസ്ഥാന്റെ ആരോപണങ്ങൾ തെറ്റാണെന്നും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് അനൈത്തുള്ള ഖവർസ്മി പറഞ്ഞതായി ഹുറിയത്ത് റേഡിയോ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാൻ സുരക്ഷിതവും ഭദ്രവുമാണ്. പാകിസ്ഥാൻ ആരോപിച്ചത് പൊലെയൊരു സംഭവം നടന്നിട്ടില്ലെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. പാകിസ്ഥാന്റെ ആരോപണങ്ങൾ തെറ്റാണെന്നും പരിഹാസ്യമാണെന്നും ഇന്ത്യ വിശേഷിപ്പിച്ചു. ഇന്ത്യ തൊടുത്തുവിട്ട മിസൈലുകളിൽ ഒന്ന് അഫ്ഗാൻ പ്രദേശത്താണ് പതിച്ചതെന്ന് പാകിസ്ഥാൻ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി ശനിയാഴ്ച ആരോപിച്ചിരുന്നു.
നേരത്തെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷത്തിലേക്ക് പഷ്തൂണുകളെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. താലിബാൻ നേതാവും പാകിസ്ഥാനിലെ മുൻ അഫ്ഗാൻ അംബാസഡറുമായ മുല്ല അബ്ദുൾ സലാം സയീഫാണ് മുന്നറിയിപ്പ് നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പാകിസ്ഥാനെ വിമർശിച്ചു. ജിഹാദിന്റെ പേരിൽ പാകിസ്ഥാൻ പഷ്തൂൺ സമുദായങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചേക്കാമെന്ന് സയീഫ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിലേക്ക് പഷ്തൂണുകളെ വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ രാഷ്ട്രീയ കളികളിൽ നിന്ന് പഷ്തൂണുകളെ അകറ്റി നിർത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷം ഗുരുതരമായി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പരാമർശങ്ങൾ. ചൊവ്വാഴ്ച രാത്രി പാകിസ്ഥാൻ പ്രദേശങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 100 ഭീകരരെ കൊല്ലുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam