
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയും നീറ്റ് പരീക്ഷയ്‌ക്കെതിരെയും കടുത്ത നിലപാടുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. തമിഴ്‌നാട് നിയമസഭയിൽ ചൊവ്വാഴ്ച രാവിലെ നടത്തിയ പ്രസംഗത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ ഭരണപരമായ അറിവിനെയും പാർട്ടിയുടെ നിലനിൽപ്പിനെയും സംശയിച്ചവർക്കുള്ള മറുപടിയായിരുന്നു വിജയ്‌യുടെ പ്രസംഗം. ഗൂഢാലോചനകളെയും നിയന്ത്രണങ്ങളെയും മറികടന്നാണ് തന്റെ പാർട്ടി ഇവിടെയെത്തിയതെന്നും തമിഴ് ജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ഒട്ടനവധി പോരാട്ടങ്ങൾ നേരിട്ടതായും വിജയ് ഓർമ്മിപ്പിച്ചു.
പാർട്ടിയെ വെറുമൊരു 'നടന്റെ പാർട്ടി' എന്ന് പരിഹസിക്കുന്ന വിമർശനങ്ങളെ താൻ ഗൗനിക്കുന്നില്ലെന്ന് വിജയ് വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സുതാര്യമായ രാഷ്ട്രീയം മുൻനിർത്തി തങ്ങൾ 35 ശതമാനം വോട്ടുകൾ നേടിയാണ് അധികാരത്തിൽ വന്നത്. അധികാരം എളുപ്പത്തിൽ കിട്ടിയതാണെന്ന് പറയുന്നവർ തങ്ങൾ നേരിട്ട പ്രതിസന്ധികൾ കാണുന്നില്ല. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിന് മാത്രം പ്രാധാന്യം നൽകുന്നതല്ല തങ്ങളുടെ രാഷ്ട്രീയമെന്ന് ഡിഎംകെയെ ലക്ഷ്യമിട്ട് വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും പ്രാധാന്യം നൽകുന്ന ഭരണമാണ് തങ്ങളുടേതെന്നും വിജയ് അവകാശപ്പെട്ടു. 1967-ൽ അണ്ണാദുരൈയും 1977-ൽ എംജിആറും സാധാരണക്കാർക്കായി സർക്കാർ രൂപീകരിച്ചതുപോലെ 2026-ൽ വിജയ്‌യുടെ സർക്കാരും സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ രാജ്യത്ത് വലിയ അസമത്വമാണ് ഉണ്ടാക്കുന്നത്. ചോദ്യപേപ്പർ ചോർച്ചയും വിദ്യാർത്ഥികളുടെ ആത്മഹത്യയും കാരണം ഈ പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അതിനാൽ നീറ്റ് പൂർണ്ണമായും നിർത്തലാക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നൽകണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. കൂടാതെ, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ സംസാരിച്ച അദ്ദേഹം തമിഴും ഇംഗ്ലീഷും ഉൾപ്പെടുന്ന നിലവിലെ ഇരുഭാഷാ നയം തന്നെ സംസ്ഥാനത്തിന് മതിയെന്ന് വ്യക്തമാക്കി.
താൻ പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ 41 പേർക്ക് ജീവൻ നഷ്ടമായതിലുള്ള വേദന ഒരിക്കലും മാറില്ലെന്ന് വിജയ് പറഞ്ഞു. എന്നാൽ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം പോലും തങ്ങളുടെ മേൽ കെട്ടിവെച്ച മുൻ മുഖ്യമന്ത്രി എംകെ. സ്റ്റാലിന്റെയും ഡിഎംകെയുടെയും നടപടി ക്രൂരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പാർട്ടിയും വിജയ്‌യും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നായിരുന്നു മുൻപ് ഡി.എം.കെ ആരോപിച്ചിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam