
ദില്ലി: തമിഴ്നാട്ടിലെ ഗവർണർ - സർക്കാർ പോരിൽ സുപ്രീം കോടതിയിൽ പുതിയ പോർമുഖം തുറക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ വീണ്ടും രാഷ്ട്രപതിക്ക് അയച്ചതിനെതിരെ തമിഴ്നാട് സർക്കാർ പുതിയ ഹർജി നൽകിയതോടെയാണ് ഗവർണർ - സർക്കാർ പോര് വീണ്ടും കോടതി പോരാട്ടത്തിലേക്ക് കടക്കുന്നത്. ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധം എന്ന് പ്രഖ്യാപിക്കണമെന്നതാണ് തമിഴ്നാട് സർക്കാരിന്‍റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ ഹർജി നൽകിയത്.
കഴിഞ്ഞ മാസവും തമിഴ്നാട് സർക്കാർ - ഗവർണർ പോര് സുപ്രീം കോടതിയിലെത്തിയിരുന്നു. അന്ന് സുപ്രീം കോടതിയുടെ കടുപ്പിച്ചതോടെ തമിഴ്നാട് ഗവർണർ ആർ എൻ രവി വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നു. അഴിമതിക്കേസിൽ എ ഐ എ ഡി എം കെ നേതാക്കൾക്കെതിരെ വിചാരണ നടപടിക്ക് ഗവർണർ അനുമതി നൽകാതിരുന്ന വിഷയമാണ് അന്ന് സുപ്രീം കോടതിയിൽ ഉയർന്നത്. സുപ്രീം കോടതി കടുപ്പിച്ചതിന് പിന്നാലെ ഗവർണർ ആർ എൻ രവി, എ ഐ എ ഡി എം കെ മുൻ മന്ത്രിമാരായ വിജയഭാസ്കർ, പി വി രമണ എന്നിവർക്കെതിരായ നടപടിക്ക് അനുമതി നൽകുകയും ചെയ്തു. ഗുട്‌ക അഴിമതി കേസിലാണ് എ ഐ എ ഡി എം കെ മന്ത്രിമാർക്കെതിരെ വിചാരണ നടപടിക്ക് ഗവർണർ അന്ന് അനുമതി നൽകിയത്. ഇവർക്കെതിരെ 14 മാസം മുൻപാണ് ഡി എം കെ സർക്കാർ നടപടിക്ക് ഗവർണറോട് അനുമതി തേടിയത്. എന്നാൽ നിയമപരിശോധന തുടരുന്നെന്ന ന്യായീകരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു ഗവർണർ. സുപ്രീം കോടതി അതിരൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജ്ഭവൻ ഇക്കാര്യത്തിൽ കഴിഞ്ഞ മാസം അടിയന്തിര പ്രാധാന്യത്തോടെ നടപടിയെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam