
ചെന്നൈ: ഒന്നാം വർഷ വിദ്യാർത്ഥികളെ പരമ്പരാഗത ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക് ( Hippocratic Oath) പകരം സംസ്‌കൃതത്തിൽ പ്രതിജ്ഞയെടുക്കാൻ അനുവദിച്ചതിന് സർക്കാർ മെഡിക്കൽ കോളേജ് ഡീനെ നീക്കി. തമിഴ്‌നാട്ടിലെ മധുരയിൽ ശനിയാഴ്ച നടന്ന പ്രവേശന ചടങ്ങിനിടെ മെഡിക്കൽ വിദ്യാർത്ഥികൾ സംസ്‌കൃത പ്രതിജ്ഞയായ "ചരക് ശപഥ്" (Charak Shapath) ചൊല്ലിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വിദ്യാർത്ഥികൾ സ്വന്തം നിലയിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഡീൻ അവകാശപ്പെട്ടു. അതേസമയം ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സംഭവത്തോട് പ്രതികരിച്ച ബിജെപി നേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു. "ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് പ്രതിജ്ഞയെടുക്കാനുള്ള പാശ്ചാത്യവൽക്കരിക്കപ്പെട്ട മാർഗം. എൻഎംസി പഴയ ഇന്ത്യൻ ചികിത്സാരീതിയാണ് (മഹർഷി ചരക് ശപത്) ശുപാർശ ചെയ്തത്. അനാവശ്യ രാഷ്ട്രീയം ഒഴിവാക്കണം" അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഡിഎംകെ എക്കാലവും പാശ്ചാത്യവൽക്കരിച്ച മോഡലിനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
" വിദ്യാർത്ഥികൾ ഇത് സ്വയം തിരഞ്ഞെടുത്തുവെന്ന അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ല. മെഡിക്കൽ കമ്മീഷൻ പോലും പറയുന്നത്, സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കില്ല എന്നാണ് "- എന്ന് ആരോഗ്യ വിഭാഗം പ്രതികരിച്ചു.
ആയുർവേദത്തെക്കുറിച്ചുള്ള സംസ്‌കൃത ഗ്രന്ഥമായ ചരക സംഹിതയിലെ ഒരു പ്രത്യേക ഭാഗമാണ് ചരക് ശപഥ്. വിദ്യാർത്ഥി ജീവിതകാലത്ത് സന്യാസം അനുഷ്ഠിക്കുന്നത് പോലെയുള്ള വിവാദപരമായ നിരവധി വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ഇത്. ഒരു ബ്രാഹ്മണന്റെയെ അല്ലെങ്കിൽ ഒരു പുരുഷ കുടുംബാംഗത്തിന്റെ സാന്നിധ്യത്തിൽ മാത്രമേ സ്ത്രീകളോട് പെരുമാറാവൂ എന്നതാണ് നിർദ്ദേശങ്ങളിലൊന്ന്.
തമിഴ്‌നാട് ആരോഗ്യമന്ത്രി സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ മാത്രമേ ഉപയോഗിക്കാവൂ എന്ന് മെഡിക്കൽ കോളേജുകൾക്കും ആശുപത്രികൾക്കും സംസ്ഥാന സർക്കാർ സർക്കുലർ നൽകിയിട്ടുണ്ട്.