
ചെന്നൈ:തമിഴ്നാട്ടിലെ ആഗോള നിക്ഷേപസംഗമത്തിന്‍റെ രണ്ടാം ദിനവും നിക്ഷേപ പ്രഖ്യാപനങ്ങൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിവിധ കമ്പനികളുമായി കരാറിലൊപ്പിട്ടു. നിക്ഷേപ സംഗമത്തിന്‍റെ സമാപന ചടങ്ങില്‍ ആകെ ലഭിച്ച നിക്ഷേപങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. നിക്ഷേപ സംഗമത്തിന്‍റെ രണ്ടാദിനമായ ഇന്ന് തമിഴ്നാട്ടില്‍ 31,000 കോടി രൂപയുടെ നിക്ഷേപം സിംഗപ്പൂർ സർക്കാർ പ്രഖ്യാപിച്ചു. 1250 കോടി രൂപ ചിലവിൽ റാണിപ്പെട്ടിൽ യൂണിറ്റ് തുടങ്ങുമെന്നാണ് തായ്വാനീസ് പാദരക്ഷ നിർമാതക്കളായ ഹോങ് ഫുവിന്റെ വാഗ്ദാനം. ടൈറ്റൻ എഞ്ചിനീയറിംഗ് 430 കോടിയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം ഒപ്പിടും. ഇന്ന് വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന സമാപന ചടങ്ങിൽ ആകെ ധാരണപാത്രങ്ങൾ എത്ര എന്നതടക്കം പ്രഖ്യാപിക്കും.
ലക്ഷ്യമിട്ട 5 ലക്ഷം കോടി രൂപയിലധികം തുകയ്ക്കുള്ള ധാരണാപത്രം ആദ്യ ദിവസം ഒപ്പിട്ടതായി തമിഴ്നാട് സർക്കാർ അവകാശപ്പെട്ടിരുന്നു. ഇന്ന് കൂടുതല്‍ പ്രമുഖ കമ്പനികള്‍ ധാരണാപത്രത്തില്‍ ഒപ്പിടും. ഇന്ന് നിക്ഷേപ സംഗമത്തിന്‍റെ സുപ്രധാന ദിവസം ആണെന്ന് വ്യവസായ മന്ത്രി ടിആര്‍ബി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.ആഗോള നിക്ഷേപ സംഗമത്തിന്‍റെ ആദ്യദിനത്തില്‍ 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് സര്‍ക്കാര്‍ ഒപ്പിട്ടത്. കൃഷ്ണഗിരി ജില്ലയിലെ മൊബൈൽ ഫോൺ അസംബ്ലി യൂണിറ്റിൽ 12,082 കോടിയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴിൽ അവസരങ്ങളാണ് ടാറ്റാ ഇലക്ട്രോണിക്സിന്റെ വാഗ്ദാനം. പുനരുപയോഗ ഊർജ മേഖലയിൽ അടുത്ത 5 വർഷത്തിൽ 55,000 കോടിയുടെ പദ്ധതികൾക്കുള്ള ധാരണപത്രം നാളെ ഒപ്പിടുമെന്ന് ടാറ്റാ പവറും അറിയിച്ചു.
തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ആണ് ജെ.എസ്.ഡബ്ല്യു എനർജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ ചെങ്കപ്പെട്ടിൽ 1000 കോടി മുടക്കി നിർമിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയൻസ് എനർജി, ടി വി എസ്, ഗോദ്‌റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം കോടിയുടെ ധാരണപത്രം എന്ന സർക്കാർ ലക്ഷ്യം ആദ്യ ദിനം തന്നെ സാധ്യമായി എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതേസമയം, എഐഎഡിഎംകെ സർക്കാരിന്റ കാലത്തെ രണ്ട് സംഗമങ്ങളിൽ ഒപ്പിട്ട ധാരണാപത്രങ്ങളിൽ പകുതി പോലും യാഥാർഥ്യമായില്ല എന്നത് സ്റ്റാലിന് മുന്നിലെ കടമ്പയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam