
തമിഴ്നാട്ടിൽ ചരിത്രം സൃഷ്ടിച്ച് വിജയ് നയിക്കുന്ന ടിവികെ സർക്കാർ അധികാരത്തിലേറിയിരിക്കുകയാണ്. വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരം ചൊല്ലിയതിനെ സംബന്ധിച്ചുള്ള വിവാദങ്ങളും ഉയർന്നു തുടങ്ങിയിട്ടുണ്ട്. എന്നാൽ, രാഷ്ട്രീയ ചര്‍ച്ചകൾക്കപ്പുറം മറ്റൊരു കാരണത്താലും സർക്കാർ ശ്രദ്ധ നേടുകയാണ്. പാർട്ടിയിൽ നിന്ന് വിജയിച്ച 108 എംഎൽഎമാരുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എ പി ജെ അബ്ദുൾ കലാം സെന്റർ ഫേസ്ബുക്കിൽ പങ്കുവച്ച വിവരങ്ങളാണ് ഇതിൽ ശ്രദ്ധേയമാകുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ടിവികെയുടെ എംഎൽഎമാരിൽ പിഎച്ച്ഡി ഹോൾഡർമാർ 6 പേരാണ് എംഎൽഎമാരായി ഉള്ളത്. 22 പേർ ബിരുദാനന്തര ബിരുദധാരികൾ, 5 പേർ ഐഐടി എഞ്ചിനീയർമാർ, 8 പേർ എംബിബിഎസ് ഡോക്ടർമാർ, ഏകദേശം 40 പേർ അഭിഭാഷകരും എൻജിനീയർമാരുമാണ് എന്നാണ് പുറത്തു വരുന്ന വിവരം. ഇതിന് പുറമെ നിരവധി ബിരുദധാരികളും യുവ പ്രതിനിധികളും പാർട്ടിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇതോടെ ടിവികെയുടെ പുതിയ സർക്കാർ രാജ്യത്തെ ഏറ്റവും വിദ്യാഭ്യാസമുള്ള രാഷ്ട്രീയ നേതൃത്വങ്ങളിൽ ഒന്നാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കപ്പെടുകയാണ്. വിജയുടെ രാഷ്ട്രീയ ഉയർച്ചയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജനപ്രീതിയോടൊപ്പം വിദ്യാഭ്യാസ യോഗ്യത കൊണ്ടും ശ്രദ്ധ നേടുന്നുവെന്നാണ് അനുകൂലികൾ പറയുന്നത്.
“പുതിയ തലമുറയുടെ രാഷ്ട്രീയം”, “പുതിയ രാഷ്ട്രീയ മുഖം” എന്ന രീതിയിലാണ് ടിവികെ സർക്കാരിനെ സോഷ്യൽ മീഡിയയിൽ വിശേഷിപ്പിക്കുന്നത്. സിനിമാതാരത്തിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ വിജയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയം തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചുവെക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
അതേ സമയം, അധികാരമേറ്റതിന് പിന്നാലെ ഭരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിജയ്. ഉദ്യോഗസ്ഥരെ മാറ്റിത്തുടങ്ങിയാണ് ആദ്യ നടപടി. പുതിയതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി രണ്ട് ഐഎസുകാരെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ ചീഫ് സെക്രട്ടറിയായി രണ്ട് പേരെ കുറഞ്ഞത് ഒരു വർഷത്തേക്ക് നിയമിച്ചു. ഡോ. പി. സെന്തിൽകുമാർ ഐഎഎസ്, ജി. ലക്ഷ്മി പ്രിയ, ഐഎഎസ് എന്നിവരെയാണ് നിയമിച്ചത്. ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു സെന്തിൽ കുമാർ. ആദി ദ്രാവിഡർ-പഴങ്കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്നു ലക്ഷ്മി പ്രിയയെ ഗവർണറുടെ ഉത്തരവ് പ്രകാരം ചീഫ് സെക്രട്ടറി എം. സായ്കുമാർ ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam