എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌

ദില്ലി: ദില്ലി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.എല്ലാ വിഷയത്തിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ പറഞ്ഞു. സഭ നടക്കാൻ അനുവദിക്കണമെന്നും സ്പീക്കർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നൽകിയെന്നും അമിത് ഷാ‌ പറഞ്ഞു. ഇന്ന് ചർച്ച തുടങ്ങിയാൽ നാളെ വൈകിട്ട് മറുപടി നൽകാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.

24 മണിക്കൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് മറുപടി നല്‍കാമെന്നും, പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ അമിത് ഷായുടെ നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി തള്ളി. ഇതിനിടെ ബിജെപി എംപി സുഷ്മിത ദേവിന്‍റെ ലുങ്കി വാലാ പരാമര്‍ശം ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലുന്നയിച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ബ്രിട്ടാസിനെതിരെ സുഷ്മിത ദേവിനും പരാതിയുണ്ടെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു സഭയെ അറിയിച്ചെങ്കിലും ഉന്നയിക്കാന്‍ അവസരം കിട്ടിയില്ല.

17 ദിവസം നീണ്ടുനിന്ന പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിലാണ് ദില്ലി പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അമിത് ഷാ പ്രതികരിക്കുന്നത്. ഇന്ന് മൂന്ന് മണിക്ക് ചര്‍ച്ച തുടങ്ങട്ടെയെന്നും നാളെ മറുപടി നല്‍കാമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണ് അമിത് ഷായുടെ ശ്രമം. പ്രധാനമന്ത്രി മാപ്പ് പറയണെമന്നും, അയോധ്യ ക്ഷേത്ര കൊള്ളയില്‍ കൂടി ചര്‍ച്ച വേണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. അമിത് ഷായുടെ പ്രസംഗം കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

യുപിഐ ബില്‍ ചര്‍ച്ചക്കിടെ സഭയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ലുങ്കിവാലാ എന്ന് ഇരിപ്പിടം മാറിയിരുന്ന് സുഷ്മിത ദേവ് പരിഹസിച്ചുവെന്നാണ് ബ്രിട്ടാസിന്‍റെ പരാതി. പ്രാദശിക ഭേദങ്ങളുടെ ആരും ആരേയും അപമാനിക്കരുതെന്ന് റൂളിംഗ് നല്‍കി, രണ്ടംഗങ്ങളും ചേംബറിലെത്താന്‍ നിര്‍ദ്ദേശിച്ചു ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍. എന്നാല്‍ സുഷ്മിത ദേവിനും പരാതിയുണ്ടെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജുജുവും സഭ നേതാവ് ജെ പി നദ്ദയും ചൂണ്ടിക്കാട്ടി.

ബഹളം കനത്തതോടെ ചെയര്‍മാന്‍ ഇടപെട്ട് സഭ നിര്‍ത്തി വച്ചു. ജോണ്‍ബ്രിട്ടാസിന് മാത്രം സമയം അനുവദിച്ചതിലും സുഷ്മിത ദേവിന് പരാതി ഉന്നയിക്കാന്‍ അവസരം നൽകാത്തതിലും ബിജെപി വനിത അംഗങ്ങളടക്കം പ്രതിഷേധിച്ചു. ലുങ്കി വാല പരാമര്‍ശത്തില്‍ സുഷ്മിതയെ താക്കീത് ചെയ്യണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്‍റിന് പുറത്തും ‌പ്രതിഷേധിച്ചിരുന്നു.

YouTube video player