മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സൃഷ്ടാവിന് ബ്രിട്ടനിൽ പ്രതിമ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

By Vipin PanappuzhaFirst Published Jan 16, 2022, 6:27 AM IST
Highlights

ജോൺ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഈ കാര്യം വ്യക്തമാക്കിയത്.

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എൻജിനീയർ കേണൽ ജോൺ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ ബ്രിട്ടനില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്. പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബർലിയിൽ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളാണ് മുന്നോട്ടുപോകുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടാണ് തമിഴ്നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്.

ജോൺ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഈ കാര്യം വ്യക്തമാക്കിയത്. കേണല്‍  ജോൺ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി.  ഇദ്ദേഹത്തിന്‍റെ ഒരു പ്രതിമ ഇദ്ദേഹത്തിന്‍റെ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബർലിയിൽ തമിഴ്നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും- സ്റ്റാലിന്‍റെ ട്വീറ്റ് പറയുന്നു.

தமிழக உழவர்களின் வாழ்வு செழிக்க முல்லைப் பெரியாறு அணையைக் கட்டிய பொறியாளர் கர்னல் ஜான் பென்னிகுயிக் அவர்களின் பிறந்தநாளான இன்று, அவரது நினைவைப் போற்றுவோம்!

இங்கிலாந்து நாட்டிலுள்ள அவரது சொந்த ஊரான கேம்பர்ளி நகரில் தமிழக அரசு சார்பில் அவருக்குச் சிலை நிறுவப்படும்! pic.twitter.com/0ntEwIMfA5

— M.K.Stalin (@mkstalin)

 ജോൺ പെന്നി ക്വിക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്. 1858ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽനിന്ന്, ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദംകരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രംകൂടെ ആളുകൾ വയ്ക്കാറുണ്ട്. 

ജോൺ പെനിക്യൂക്കും മേജർ റൈവുംകൂടെ വളരെക്കാലംശ്രമിച്ച്, മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെക്കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു ഇരുവരുംചേർന്നു തയ്യാറാക്കിയത്. 1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻതന്നെ നിർമ്മാണമാരംഭിക്കുകയുംചെയ്തു. പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 

ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ താൻതന്നെ ഈ അണക്കെട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യംമുഴുവൻ വിറ്റുപണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം പുനരാരംഭിക്കുകയുംചെയ്തു.

തൊട്ടുപിന്നാലെവന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിന്, സർക്കാർ ഉറച്ചപിന്തുണനൽകി. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി.എൺപത്തൊന്നുലക്ഷത്തി മുപ്പതിനായിരം രൂപ (₹ 81,30,000) ആകെച്ചെലവായി.

മുല്ലപ്പെരിയാര്‍ അണക്കട്ട്

മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.

തമിഴ്നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്കു ജലസേചനത്തിനായി, പെരിയാർ വൈഗൈജലസേചനപദ്ധതിയിൽ നിർമ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയർത്തണമെന്നു തമിഴ്‌നാട് ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയുംചെയ്തു. സുപ്രീംകോടതിയില്‍ ജലനിരപ്പ് സംബന്ധിച്ച് കേസില്‍ തമിഴ്നാടാണ് വിജയിച്ചത്.

click me!