
ചെന്നൈ: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയാണ് തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എതിര്‍പ്പിന് കാരണമായത്. നിര്‍ബന്ധിത ഹിന്ദി പരിശീലനത്തിനെതിരെ ട്വിറ്ററില്‍ ക്യാമ്പയിനുകള്‍ പ്രചരിച്ചിരുന്നു.
ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനും ഒപ്പം ഹിന്ദിയും നിര്‍ബന്ധമായും പഠിപ്പിക്കണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയില്‍ നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പ്രാവീണ്യം നേടണമെന്നും പോളിസി വ്യക്തമാക്കുന്നു.
'ത്രീ ലാംഗ്വേജ് ഫോര്‍മുല' നടപ്പിലാക്കുന്നതോടെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഹിന്ദി ഭാഷ പഠിക്കണമെന്ന തീരുമാനം ട്വിറ്ററില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. #StopHindiImposition and #TNAgainstHindiImposition എന്നീ ഹാഷ് ടാഗുകളിലാണ് ക്യാമ്പയിന്‍. ഒരു ലക്ഷത്തില്‍പ്പരം ട്വീറ്റുകളാണ് ചുരുങ്ങിയ സമയത്തിനകം ഹാഷ്ടാഗുകളില്‍ പ്രചരിച്ചത്. ഡ്രാഫ്റ്റ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസി നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്‍ അറിയിച്ചു. തമിഴ്നാട്ടിലെ സ്കൂളുകളില്‍ തമിഴും ഇംഗ്ലീഷും മാത്രമെ പഠിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam