
കോയമ്പത്തൂർ: ജമേഷ മുബിന്റെ ബന്ധുക്കളുടെ വീടുകളിൽ പൊലീസ് പരിശോധന. ഉക്കടം ഭാഗത്തെ മുബിനുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് തമിഴ്നാട് പൊലീസ് എത്തിയത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസ് അന്വേഷണം എന്‍ഐഎ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്‍ഐഎ ഡിഐജി കെ ബന്ദന, എസ്‍പി ശ്രീജിത്ത് എന്നിവരുൾപ്പെടെയുള്ള എന്‍ഐഎ സംഘം കോയമ്പത്തൂരിലെത്തി. മുതിര്‍ന്ന തമിഴ് പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് പൊലീസ് കണ്ടെടുത്തു.'തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം' എന്നിങ്ങനെയാണ് സ്ഫോടനത്തിന്‍റെ തലേദിവസം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.
കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്. മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടിൽ നിന്ന് സംശയാസ്‍പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ട്രേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടിൽ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധമെന്നും സംശയമുണ്ട്.
കോയമ്പത്തൂര്‍ ഉക്കടം കാർ സ്ഫോടനക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഇന്നലെ റിമാൻഡിലായ 5 പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.സ്ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കൾ പ്രതികൾക്ക് എവിടെ നിന്ന് കിട്ടിയെന്നതിൽ പൊലീസ് ഫോറെൻസിക് സംയുക്ത അന്വേഷണം നടക്കുകയാണ്. ബോംബ് സ്‌ക്വാഡ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. നഗരത്തിൽ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. ജനവാസ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam