സ്ഫോടനത്തിന്‍റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമെന്ന നിർണായക തെളിവ് അന്വേഷണ സംഘത്തിന് കിട്ടി. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് പൊലീസ് കണ്ടെടുത്തു.'തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം', 'സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം' എന്നിങ്ങനെയാണ് സ്ഫോടനത്തിന്‍റെ തലേദിവസം ജമേഷ മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്‍റെ മൃതദേഹത്തില്‍ ഉണ്ടായിരുന്നതായി സൂചനയുമുണ്ട്. മുബീന്‍റെ 13 ശരീര ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടിൽ നിന്ന് സംശയാസ്‍പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ട്രേറ്റ്, കമ്മീഷണർ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടിൽ നിന്ന് 75 കിലോ സ്ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് ഐഎസ് ബന്ധമെന്നും സംശയമുണ്ട്.

കോയമ്പത്തൂര്‍ ഉക്കടം കാർ സ്ഫോടനക്കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയിൽ എടുത്തെന്നാണ് സൂചന. ഇന്നലെ റിമാൻഡിലായ 5 പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.സ്ഫോടനത്തിന്
ഉപയോഗിച്ച വസ്തുക്കൾ പ്രതികൾക്ക് എവിടെ നിന്ന് കിട്ടിയെന്നതിൽ പൊലീസ് ഫോറെൻസിക് സംയുക്ത അന്വേഷണം നടക്കുകയാണ്. ബോംബ് സ്‌ക്വാഡ് പ്രത്യേക അന്വേഷണവും നടത്തുന്നുണ്ട്. നഗരത്തിൽ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. ജനവാസ മേഖലകളിൽ പൊലീസ് നിരീക്ഷണം ശക്തമാണ്.