
ചെന്നൈ: കൊവിഡ് ബാധിച്ചവരേയും നിരീക്ഷണത്തിൽ കഴിയുന്നവരേയും ഒറ്റപ്പെടുത്തരുതെന്നാണ് സർക്കാർ ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, പലയിടങ്ങളിലും അവർ മാറ്റി നിർത്തപ്പെടുകയാണ്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോള്‍ തമിഴ്നാട്ടിൽ നിന്നും പുറത്തുവരുന്നത്.
ഷമിം അലി (28) എന്ന തൊഴിലാളി കഴിഞ്ഞ ഒരാഴ്ചയായി താമസിക്കുന്നത് ഗ്രാമത്തിൽ നിന്ന് അൽപം മാറിയുള്ള ഒരു കുന്നിൻ ചെരുവിലാണ്. തമിഴ്നാട് തിരുപോരൂരിലാണ് സംഭവം. ഉത്തർപ്രദേശിലെ കനൗജിൽ നിന്ന് എത്തിയ ഷമിം അലി ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലിയെടുക്കുകയായിരുന്നു. മെയ് ആദ്യ വാരത്തിൽ കൊവിഡ് -19 സ്ക്രീനിംഗിനായി കൊണ്ടുപോയ ഇദ്ദേഹത്തിന് ഹോം ക്വാറൻറൈൻ നിർദ്ദേശിച്ചു. എന്നാൽ, നാട്ടുകാർ ഷമിം അലിയെ ഗ്രാമത്തിൽ താമസിക്കാൻ സമ്മതിച്ചില്ല.
“പരിശോധനയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ, എനിക്ക് വൈറസ് ബാധിച്ചേക്കാമെന്നും അണുബാധ പടരുമെന്നും നാട്ടുകാർ ഭയപ്പെട്ടു. ഗ്രാമത്തിൽ നിന്ന് മാറിനിൽക്കാൻ അവർ എന്നോട് പറഞ്ഞു“ഷമിം അലി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പോകാൻ സ്ഥലമില്ലാത്തതിനാൽ, സമീപത്തുള്ള കുന്നിൻ മുകളിലുള്ള ഒരു ക്ഷേത്രത്തിന് സമീപം ഷമിം അഭയം തേടുകയായിരുന്നു. ഭാര്യയെയും മക്കളെയും ഇദ്ദേഹത്തെ സന്ദർശിക്കുന്നതിൽ നിന്ന് പോലും നാട്ടുകാർ വിലക്കിയിരിക്കുകയാണ്.
കഴിഞ്ഞ നാല് വർഷമായി ഷമിം അലി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് താമസിക്കുന്നത്. നേരത്തെ ഒരു കടയിൽ ജോലി നോക്കുകയായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതിന് ശേഷം കുറച്ച് ദിവസങ്ങൾ മാത്രമാണ് കോയമ്പേട് മാർക്കറ്റിൽ പണിയെടുത്തത്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാൽ ഇദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam