
ചെന്നൈ: കളിയിക്കാവിള വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്ഐ വിൽസന്‍റെ കുടുംബത്തിന് ഒരുകോടി രൂപ സഹായധനം നല്‍കും. തമിഴ്‍നാട് സര്‍ക്കാരാണ് ധനസഹായം പ്രഖ്യാപിച്ചത്. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. വെടിവച്ചും കുത്തിയുമാണ് എഎസ്ഐ വിൽസനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി. വ്യക്തമായ ആസൂത്രണത്തോടോയാണ് പ്രതികള്‍ എഎസ്ഐയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം .
ആളൊഴിഞ്ഞൊരു സ്ഥലവും രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് ചെക്ക് പോസ്റ്റിൽ എഎസ്ഐയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ . തീവ്രവാദം ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്‍റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകമെന്നാണ് സംശയം. പ്രതികളുമായി നേരിട്ട് ബന്ധമുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .
ഷമീമും തൗഫീക്കും പ്രതികളായ കൊലാപതക കേസുകളിലെ കൂട്ടുപ്രതികളെയും സഹതടവുകാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അബ്ദുൽ ഷമീം, തഫീക്ക് എന്നിവര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് ഇറക്കിയിട്ടുണ്ട്. പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന കളിയിക്കാവിള സ്വദേശിയുടെ വിതുരയിലെ ഭാര്യവീട്ടിലും പൊലീസ് പരിശോധന നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam