
പൂനെ: മഹാരാഷ്ട്ര മുൻ മന്ത്രിയും ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയുമായ തനാജി സാവന്തിന്റെ മകൻ ഋഷിരാജ് സാവന്തിനെ തട്ടിക്കൊണ്ടുപോയെന്ന സംഭവത്തിൽ വമ്പൻ വഴിത്തിരിവ്. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ബാങ്കോക്കിലേക്ക് ചാർട്ടേഡ് വിമാനത്തിൽ യാത്ര തിരിച്ച ഋഷിരാജ് സാവന്തിനെ ഉദ്യോഗസ്ഥർ ഇടപെട്ട് പൂണെയിൽ തന്നെ തിരിച്ചെത്തിച്ചു. പൂണെയിൽ വിമാനം ലാൻഡ് ചെയ്ത ശേഷമാണ് മകൻ ഇക്കാര്യം അറിഞ്ഞത്.
ഫെബ്രുവരി 10 ന് ഋഷിരാജിനെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂനെ പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തതോടെ അന്വേഷണം ആരംഭിച്ചു. പൂനെ ജോയിന്റ് പോലീസ് കമ്മീഷണർ രഞ്ജൻ കുമാർ ശർമ്മയും തനാജി സാവന്തും പത്രസമ്മേളനം നടത്തി, ഋഷിരാജിനെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും പകരം സുഹൃത്തുക്കളോടൊപ്പം ബാങ്കോക്കിലേക്ക് പോയതാണെന്നും വെളിപ്പെടുത്തി. മകനെ തട്ടിക്കൊണ്ടുപോയതായി അജ്ഞാത ഫോണ്‍കോള്‍ വന്നെന്നും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയെന്നും താനാജി സാവന്ത് വിശദീകരിച്ചു. എന്നാല്‍, മകനെ കൊണ്ടുവരാന്‍ പൊലീസ് സംവിധാനത്തെ നേതാവ് ദുരുപയോഗപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
മകൻ ഋഷിരാജിന്റെ ബാങ്കോക്ക് യാത്രയെച്ചൊല്ലി കുടുംബത്തിൽ തർക്കമുണ്ടായിരുന്നു. അച്ഛനും കുടുംബവും ശക്തമായി എതിർത്തിട്ടും മകൻ പോകാൻ തന്നെ തീരുമാനിച്ചു. രണ്ട് സുഹൃത്തുക്കളോടൊപ്പം ഒരു സ്വകാര്യ ജെറ്റിലാണ് മകൻ പോയത്. എന്നാൽ, വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ, ഡ്രൈവർ വഴി താനാജി സാവന്ത് വിവരം അറിഞ്ഞു. തുടര്‍ന്ന്, മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് കരുതി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും സമീപിച്ചു. ഒടുവിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി മുരളീധർ മൊഹോളിനോട് കാര്യം വിശദീകരിച്ചു. മകനെ തട്ടിക്കൊണ്ടുപോയെന്നാണ് ആദ്യം ഇവര്‍ പ്രചരിപ്പിച്ചത്.
Read More.... നഴ്സിംഗ് കോളേജ് റാഗിംഗ്: ദൃശ്യങ്ങൾ ചങ്കുതകർക്കുന്നതെന്ന് ഇരയായ കുട്ടിയുടെ അച്ഛൻ; 'തക്കതായ ശിക്ഷ നൽകണം'
ഇതേത്തുടർന്ന്, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിക്കുകയും എയർ ട്രാഫിക് കൺട്രോളിനോട് (എടിസി) ഇടപെടാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സമയം, വിമാനം ബംഗാൾ ഉൾക്കടലിന് മുകളിലായിരുന്നു. വിമാനം തിരിച്ച് പുനെയിലേക്ക് തന്നെ വിടാൻ പൈലറ്റുമാർക്ക് നിർദേശം ലഭിച്ചു. എന്നാൽ, ഇക്കാര്യമൊന്നും ഋഷിരാജ് അറിഞ്ഞില്ല. ബാങ്കോക്കിൽ എത്തിയെന്ന് കരുതി ഋഷിരാജ് വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോഴാണ് പുനെയാണെന്ന് അറിയുന്നത്. 68 ലക്ഷം രൂപ ചിലവാക്കിയാണ് ഇയാൾ ബാങ്കോക്കിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam