തെലങ്കാന ഏറ്റുമുട്ടൽ; പൊലീസിന് ജയ് വിളിച്ചും കയ്യടിച്ചും ജനങ്ങൾ, വിമർശനവും

Published : Dec 06, 2019, 01:18 PM ISTUpdated : Dec 06, 2019, 02:03 PM IST
തെലങ്കാന ഏറ്റുമുട്ടൽ; പൊലീസിന് ജയ് വിളിച്ചും കയ്യടിച്ചും ജനങ്ങൾ, വിമർശനവും

Synopsis

പൊലീസുകാരെ എടുത്ത് പൊക്കി ജയ്വിളിക്കുകയും അവർക്ക് മധുരം വായിൽവച്ച് കൊടുക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഹൈദരാബാദ്: തെലങ്കാനയിൽ യുവ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് തീക്കൊളുത്തി കൊന്ന കേസിലെ പ്രതികളെ ഏറ്റമുട്ടലിൽ കൊലപ്പെടുത്തിയ പൊലീസുകാർക്ക് അഭിവാദ്യങ്ങളർപ്പിച്ച് ജനങ്ങൾ. പൂമാല കഴുത്തിലണിയിച്ചും മധുരം വിതരണം ചെയ്തും ജയ് വിളിച്ചുമാണ് ജനങ്ങൾ പൊലീസുകാർക്ക് അഭിവാദ്യങ്ങളർപ്പിച്ചത്. അതേസമയം പൊലീസുകാരുടെ നടപടിക്കെതിരെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.

പൊലീസുകാരെ എടുത്ത് പൊക്കി ജയ്വിളിക്കുകയും അവർക്ക് മധുരം വായിൽവച്ച് കൊടുക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഖി കെട്ടിയാണ് സ്ത്രീകളും കുട്ടികളും പൊലീസുകാരെ അഭിനന്ദിച്ചത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് പൂക്കൾ വിതറിയാണ് മറ്റൊരുകൂട്ടം ആളുകൾ പൊലീസുകാരെ വരവേറ്റു.

നവംബർ 27-ാം തീയ്യതി രാത്രിയാണ് തെലങ്കാനയിലെ ഷംസാബാദിലെ ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് 26കാരിയായ വെറ്ററിനറി ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ നവംബർ 29ന് പ്രതികളായ മുഹമ്മദ് അരീഫ് (26), ജൊല്ലു ശിവ (20), ജൊല്ലു നവീൻ (20), ചിന്തകുന്ത ചെന്നകേശവാലു (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെയായിരുന്നു പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കേസിലെ നാല് പ്രതികളെയും വെടിവച്ചുകൊന്ന ഹൈദരാബാദ് പൊലീസിന്റെ നടപടിയെ അനുകൂലിച്ചും വിമർശിച്ചും ആളുകൾ രം​ഗത്തെത്തിയിട്ടുണ്ട്. ബിഎസ്പി നേതാവ് മായാവതി, നിർഭയയുടെ അമ്മ ആശാ ദേവി, സിപിഐ ദേശീയ സെക്രട്ടറി കെ നാരായണ എന്നിവർ പൊലീസ് നടപടിയെ അനുകൂലിച്ച് രം​ഗത്തെത്തി.

Read More:ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെടിവച്ച് കൊന്നു

കൊല്ലപ്പെട്ട യുവാക്കൾ തന്നെയാണോ കേസിലെ പ്രതികൾ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല. കേസ് തെളിയിക്കുന്നത് മുമ്പ് തന്നെ യുവാക്കളെ കൊന്നത് ന്യായീകരിക്കാനാകില്ലെന്ന് അഭിഭാഷകരായ കരുണ നുന്ദി, വൃന്ദ ഗ്രോവർ, റെബേക്ക മമ്മൻ ജോൺ എന്നിവർ പറഞ്ഞു. ബിജെപി നേതാവ് മനേക ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് എംപി ശശീതരൂർ, ദേശീയ വനിതാ കമ്മീഷൻ ചെയർമാൻ രേഖ ശർമ്മ തുടങ്ങിയവർ പൊലീസ് നടപടിയില്‍ വിമർശിച്ചു.

സംസ്ഥാന മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രഗത്ഷീൽ മഹിള സംഗതൻ (ദില്ലി), പ്രോ​ഗ്രസീവ് ഓർ​ഗനൈസേഷൻ ഓഫ് വുമൺ (തെലങ്കാന, ആന്ധ്രാപ്രദേശ്), സ്ത്രീ ജാഗ്രതി മഞ്ച് (പഞ്ചാബ്) എന്നീ സംഘടകളും രം​ഗത്തെത്തിയിട്ടുണ്ട്. ഇത്തരം ക്രൂരകൃത്യം നടപ്പിലാക്കുക എന്നതല്ല, പകരം സുരക്ഷയും നീതിയും ഉറപ്പാക്കുക എന്നതാണ് സ്ത്രീകളുടെ ആവശ്യം. സ്ത്രീകളുടെ പേരിൽ  യൂണിഫോമിട്ട് കൊലനടത്തുകയല്ല സ്ത്രീകൾക്ക് വേണ്ടതെന്നും സംഘടനകൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

യുവാക്കളെ വെടിവച്ച് കൊന്ന സംഭവത്തിൽ മനേക ​ഗാന്ധി അനുശോചനമറിയിച്ചു. കാര്യങ്ങൾ ഇത്തരത്തിലാണ് നീങ്ങുന്നതെങ്കിൽ രാജ്യത്തിന്റെ അവസ്ഥ അ‌പകടകരമാണെന്നും മനേക ​ഗാന്ധി പറഞ്ഞു. നിങ്ങൾക്ക് വേണമെന്ന് വച്ച് ആളുകളെ കൊല്ലാൻ കഴിയില്ല. നിങ്ങൾക്ക് നിയമം കൈയ്യിൽ എടുക്കാൻ കഴിയില്ല, അവരെ (പ്രതികളെ) എങ്ങനെയായാലും കോടതി തൂക്കിക്കൊല്ലുമായിരുന്നുവെന്നും മനേക ​ഗാന്ധി കൂട്ടിച്ചേർത്തു. 

    

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലക്ഷ്യം മമതയും ബിജെപിയും ബാബറി മസ്ജിദ് മാതൃകയിലെ പള്ളിക്ക് തറക്കല്ലിട്ട ഹുമയൂൺ കബീർ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു
നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു