
ഹൈദരാബാദ്: ഭാര്യയും കാമുകനും തന്നെ കൊല്ലാൻ പദ്ധതിയിട്ടെന്നും തന്റെ ജീവൻ അപകടത്തിലാണെന്നുമുള്ള യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. തെലങ്കാനയിലെ മഹബൂബാബാദ് സ്വദേശിയായ ഗഡ്ഡേ രാജേശ്വർ റാവുവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭാര്യ ഭവാനി, ഭാര്യയുടെ കാമുകനായ സൈദുലു എന്നിവർക്കെതിരേയാണ് രാജേശ്വർ റാവു പൊലീസിൽ പരാതി നൽകിയത്.
ഖമ്മത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരനാണ് പരാതിക്കാരനായ രാജേശ്വർ റാവു. 2016-ലാണ് രാജേശ്വർ റാവുവും ഭവാനിയും വിവാഹിതരായത്. ദമ്പതിമാർക്ക് രണ്ട് മക്കളുണ്ട്. പ്രദേശത്ത് ഡെലിവറി എക്സിക്യൂട്ടിവായി ജോലിചെയ്യുന്ന സൈദുലുവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് രാജേശ്വർ റാവുവിന്റെ പരാതി. ഇരുവരും ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിട്ടതായും ഇത് അപകടമരണമാക്കി ചിത്രീകരിക്കാനാണ് ഇവർ ആസൂത്രണം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. ഭാര്യയുടെ ഫോണിൽനിന്ന് കണ്ടെടുത്തതെന്ന് അവകാശപ്പെടുന്ന ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും ഇയാൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭാര്യ ഭവാനിയും കാമുകനും തമ്മിലുള്ള ചാറ്റുകളെന്ന് അവകാശപ്പെട്ടാണ് ഈ സ്ക്രീൻഷോട്ടുകൾ പരാതിക്കൊപ്പം സമർപ്പിച്ചിരിക്കുന്നത്.
ജൂലായ് 27-ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോൾ വീട്ടിൽ ഭാര്യയ്ക്കൊപ്പം കാമുകനെയും കണ്ടെന്നാണ് യുവാവ് പറയുന്നത്. കാണാൻപാടില്ലാത്ത സാഹചര്യത്തിലാണ് ഇരുവരെയും കണ്ടത്. തുടർന്ന് നാട്ടുപഞ്ചായത്തിൽ പരാതി അറിയിച്ചു. പിറ്റേദിവസം താൻ സഹോദരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഭാര്യയുടെ കാമുകനും തന്നെ പിന്തുടർന്നു. ഒടുവിൽ രക്ഷപ്പെട്ട് തിരികെ വീട്ടിലെത്തി ഭാര്യയുടെ മൊബൈൽഫോൺ പരിശോധിച്ചു. ഇതോടെയാണ് ഭാര്യയും കാമുകനും ചേർന്ന് തന്നെ കൊല്ലാനുള്ള പദ്ധതി ചർച്ച ചെയ്തതിന്റെ ചാറ്റുകൾ കണ്ടെടുത്തത്. എന്റെ ഭർത്താവിനെ കൊല്ലണം, അല്ലെങ്കിൽ ഞാൻ മരിക്കും എന്നാണ് ഭാര്യ കാമുകന് അയച്ച സന്ദേശം. വീടിന് പുറത്തുവെച്ച് തന്നെ ഇല്ലാതാക്കാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും തുടർന്ന് ഇത് അപകടമരണമാക്കി ചിത്രീകരിക്കാനായിരുന്നു ആസൂത്രണം നടത്തിയതെന്നും പരാതിക്കാരൻ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ ജീവൻ അപകടത്തിലാണെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് രാജേശ്വർ റാവു ദോർണക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. സീറോ എഫ്ഐആർ രജിസ്റ്റർചെയ്ത ദോർണക്കൽ പൊലീസ് കേസ് പിന്നീട് ഖമ്മം റൂറൽ പൊലീസിന് കൈമാറി. എന്നാൽ, കേസിൽ തുടർനടപടികളുണ്ടായില്ലെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതോടെ പരാതിക്കാരൻ ഖമ്മം പൊലീസിൽ നേരിട്ടെത്തി വീണ്ടും പരാതി അറിയിച്ചു. അതേസമയം, പരാതിയിൽ കേസെടുത്തതായും കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പൊലീസ് പ്രതികരിച്ചു. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam