
മുംബൈ: റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയുടെ പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം. ടയർ പഞ്ചറായതിനെ തുടർന്ന് ടെമ്പോ ട്രക്ക് തിരക്കേറിയ അതിവേഗ പാതയിൽ നിർത്തിയിട്ട്, ടയർ മാറ്റാൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ പിന്നിൽ റിഫ്ലക്ടർ വെയ്ക്കാതിരുന്നതാണ് രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമാവുന്ന അപകടത്തിന് കാരണമായത്.
മുംബൈൽ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് ദാരുണ അപകടം നടന്നത്. ചിരാഗ് നായർ (20), സുഹൃത്തായ തുഷാർ (24) എന്നിവരാണ് മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളായ ഇരുവരും മുംബൈ ബാന്ദ്രയിലെ ഒരു റെസ്റ്റോബാറിൽ ജോലി ചെയ്യുകയാണ്. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് പുലർച്ചെ നാല് മണിക്ക് ശേഷം ബൈക്കിൽ താമസ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചിരാഗാണ് ബൈക്ക് ഓടിച്ചിരുന്നത്.
പുലർച്ചെ എക്സ്പ്രസ് വേയിലൂടെ വരികയായിരുന്ന ടെമ്പോയുടെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടു. എന്നാൽ പിന്നിൽ നിന്ന് വരുന്ന മറ്റ് ഡ്രൈവർമാകർക്ക് മുന്നറിയിപ്പ് നൽകാനുള്ള റിഫ്ലക്ടറോ ബാരിക്കേഡോ റോഡിൽ വെച്ചിരുന്നില്ല. ഇത് കാരണം നല്ല വേഗതയിൽ പിന്നിൽ നിന്ന് വന്ന ബൈക്ക് യാത്രക്കാർക്ക് ടെമ്പോ കാണാൻ കഴിഞ്ഞില്ലെന്നാണ് അനുമാനം.
ചിരാഗ് ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ബൈക്കിൽ നിന്ന് അകലേക്ക് തെറിച്ചുവീണു. ഹെൽമറ്റിന്റെ പ്ലാസ്റ്റിക് ഭാഗം ചിരാഗിന്റെ മുഖത്ത് തുളച്ച് കയറുകയും ചെയ്തു. വലത് ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിൽ അതീവ ഗുരുതരാവസ്ഥയിലാരുന്ന ചിരാഗിനെയും ഗുരുതരമായി പരിക്കേറ്റ തുഷാറിനെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അപകടം സംഭവിച്ച ഉടനെ ടെമ്പോ ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam