ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ തീവ്രവാദികൾ വെടിവച്ച് കൊന്നു. ജമ്മുവിലെ സാംബ സെക്ടർ സ്വദേശിനിയായ രജ്‍നി ബാല (36) ആണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. കുൽഗാമിലെ ഗോപാൽപുര മേഖലയിൽ വച്ച് രജ്‍നിയെ തീവ്രവാദികൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു. ഇവിടെ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു രജ്‍നി.
തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഉടനെത്തന്നെ രജ്‍നിയെ എത്തിച്ചെങ്കിലും ജീവൻര രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് തന്നെ രജ്‍നി മരിച്ചിരുന്നു.
മെയ് മാസത്തിൽ മാത്രം കശ്മീർ താഴ്വരയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ കശ്മീരി പണ്ഡിറ്റാണ് രജ്‍നി ബാല. കൊലപാതകത്തിന് പിന്നാലെ ഗോപാൽപുര മേഖല പൂർണമായും അടച്ചിട്ടിട്ടുണ്ട്. പ്രദേശത്ത് തീവ്രവാദികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുമുണ്ട്.
മെയ് 12-ന് ബദ്ഗാം ജില്ലയിലെ ചദൂര തെഹ്‍സിലിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റിനെയും തീവ്രവാദികൾ വെടിവച്ച് കൊന്നിരുന്നു. ഈ മാസം ആദ്യം ഓഫ് ഡ്യൂട്ടിയിലായിരുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരും നാല് പൗരൻമാരും തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Read More: കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി
(കോപ്പി തയ്യാറാക്കിയത് പിടിഐ ഇൻപുട്ടിന്‍റെ അടിസ്ഥാനത്തിൽ)