വോട്ടെണ്ണല്‍ ദിവസം വന്‍ ഭീകരാക്രമണത്തിന് പദ്ധതി; സ്ഫോടനം നടക്കേണ്ട ഇടമടക്കമുള്ള പദ്ധതിരേഖ ഇന്‍റലിജന്‍സിന്

By Web TeamFirst Published May 17, 2019, 9:19 PM IST
Highlights

ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളാണ് തീവ്രവാദ സംഘങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദ സംഘങ്ങള്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി ഇൻറലിജന്‍സ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ വോട്ടെണ്ണല്‍ ദിവസമായ 23-ാം തീയതി രാജ്യത്ത് ആക്രമണം നടത്തുമെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

ശ്രീനഗറിലെയും അവന്തിപോറയിലെയും എയര്‍ഫോഴ്സ് ബേസുകളാണ് തീവ്രവാദ സംഘങ്ങള്‍ ആക്രമണത്തിനായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ വ്യാഴാഴ്ച  കൊല്ലപ്പെട്ട ഭീകരന്‍റെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ചിത്രത്തില്‍ നിന്നാണ് ആക്രമണത്തിന്‍റെ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ചിത്രത്തിലെ ഭൂപടവും രേഖകളും വിലയിരുത്തിയപ്പോള്‍ ആക്രമണം ശ്രീനഗറിലോ അവന്തിപോറയിലോ ആകാനാണ് സാധ്യതയെന്ന് കണ്ടെത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മേയ് 14-ന് പുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് റിയാസ് നായ്കൂവും രണ്ട് ജെയ്ഷെ മുഹമ്മജ് ഭീകരരും ലഷ്കറെ തൊയ്ബ ഭീകരനായ റിയാസ് ധറും നടത്തിയ രഹസ്യകൂടിക്കാഴ്ചയില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. അവന്തിപോറയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ഭീകരന്‍ റിസ്വാന്‍ ആസ്സാദിന്‍റെ മരണത്തിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യം കൂടി  ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അവന്തിപോറയിലെ ദേശീയപാതയിലോ ജില്ലാ പൊലീസ് ആസ്ഥാനത്തോ  ആക്രമണം ഉണ്ടായേക്കാം.  ജമ്മു കശ്മീര്‍ പൊലീസും സി ആര്‍ പി എഫും ചേര്‍ന്ന് നടത്തിയ ഏറ്റുവുട്ടലില്‍ ആറ് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!