
ദില്ലി: ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന ഇലോൺ മസ്ക്, ചില തിരക്കുകൾ കാരണം സന്ദർശനം മാറ്റി എന്നാണ് അറിയിച്ചത്.
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ച് വാർത്താ ഏജൻസിക്ക് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനം നിശ്ചിയിച്ചിരുന്നത്. 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോദിയുടെ യുഎസ് സന്ദർശന വേളയിൽ ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നു. കേന്ദ്രം പുതിയ വൈദ്യുത വാഹന നയത്തിന് അംഗീകാരം നൽകിയതിനു പിന്നാലെയാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം വാർത്തയായത്.
ടെസ്‍ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം സന്ദർശനം മാറ്റുന്നു എന്നാണ് മസ്ക് വ്യക്തമാക്കുന്നത്. ഈ വർഷം തന്നെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും മസ്ക് എക്സിൽ കുറിച്ചു. മസ്‌കിന്റെ വരവ് റദ്ദാക്കിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പൊതു തെരഞ്ഞെടുപ്പിനിടെ മസ്ക് മോദിയെ കാണുന്നത് ബിജെപി അധികാരത്തിൽ തിരികെ എത്തും എന്ന വ്യവസായികളുടെ വിലയിരുത്തലിൻറെ തെളിവായാണ് പാർട്ടി നേതാക്കൾ അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് കഴിയും വരെ മസ്ക് കാത്തിരിക്കുന്നതാവാം എന്നതാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam