
ദില്ലി: ദില്ലിയിൽ പരിശോധനകൾ ഇരട്ടിയാക്കിയതിനെ തുടർന്നാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് രോഗികളുടെ എണ്ണം ദില്ലിയിൽ വളരെയധികം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെജ്‍രിവാൾ ഇപ്രകാരം പറഞ്ഞത്.
'എല്ലാ ദിവസവും കൂടുതൽ പരിശോധനകൾ നടത്തുന്നു. അതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിരിക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തുമ്പോൾ കൂടുതൽ രോഗികളെ കണ്ടെത്താനും സാധിക്കുന്നു. കൊറോണ വൈറസിനെതിരെ പ്രത്യാക്രമണം നടത്തുകയാണ് നമ്മൾ.' കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിൽ കൊവിഡ് രോഗികളുടെ മരണനിരക്ക് 0.5 ആണ്. ദേശീയ നിരക്കിനേക്കാൾ വളരെ കുറവാണിത്. ദേശീയ തലസ്ഥാനമായ ദില്ലിയിൽ കൊവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി തുടരാനും ദില്ലി നിവാസികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രതിരോധത്തിൽ അലംഭാവ മനോഭാവം പാടില്ല. കൊവിഡ് രോഗികൾക്കുള്ള കിടക്കകളുടെ കാര്യത്തിൽ ക്ഷാമമില്ല. നിലവിലുള്ള 14000 കിടക്കകളിൽ 5000 കിടക്കകളിൽ മാത്രമാണ് രോഗികളുള്ളത്. 5000 കിടക്കകളിൽ 1600നും 1700നും ഇടയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam