
ദില്ലി: കോൺഗ്രസ് പ്ലീനറി സമ്മേളനം നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ ആരംഭിക്കാനിരിക്കേ പ്രവർത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയിൽ ശശി തരൂരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിൻ്റെ പേര് ഇടം പിടിച്ചത്. പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവർത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തിൽ തെളിയുന്നത് എന്നാണ് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷസഖ്യത്തിലടക്കം നിർണായക പ്രമേയങ്ങൾ നാളെ തുടങ്ങുന്ന സമ്മേളനങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവർത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്.
വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും.പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും. പ്രവർത്തക സമിതി അംഗബലം കൂട്ടൽ, സമിതികളിൽ 50% യുവാക്കൾക്കും, പിന്നാക്ക വിഭാഗങ്ങൾക്കും സംവരണ മടക്കം നിർണ്ണായക ഭരണഘടന ഭേദഗതികൾക്കും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam